നൈജീരിയയില്‍ വീണ്ടും കൂട്ടക്കൊല; 51 ക്രൈസ്തവര്‍ മരിച്ചു
അബുജ: ഈ മാസം ആദ്യം നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാനത്ത് 60ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീണ്ടും കൂട്ടക്കൊല. ഏപ്രില്‍ 14-ന് പുലര്‍ച്ചെ ബസ്സ കൌണ്ടിയിലെ ക്വാള്‍ ജില്ലയിലെ സിക്കെ ഗ്രാമത്തില്‍ കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി സംഘത്തിലെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 51 പേര് കൊല്ലപ്പെട്ടു.
സായുധരായ ഫുലാനികള്‍ നടത്തിയ ഈ പുലര്‍ച്ചെയുള്ള ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുകയും സ്വത്തുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. പ്രദേശ വാസിയായ ബ്ളെസിംഗ് യുകുബു മാദ്ധ്യമങ്ങളോടു പറഞ്ഞു.
ഏപ്രില്‍ 11-നു മിയാംഗോ ജില്ലയിലെ ബസ്സ കൌണ്ടിയില്ത്തന്നെ സോഗു ഗ്രാമത്തിലും ആക്രമണത്തില്‍ 56കാരനായ വെയ്ഗെബെ അദ്ദേഹത്തിന്റെ മക്കളായ ഡുവെയ് (25), ഹെന്റി വെയ് (16) എന്നിവരും മരിച്ചു.
ഏപ്രില്‍ 8-ന് മിയാംഗോ ജില്ലയിലെ മറ്റൊരു ഗ്രാമത്തിലും രണ്ട് ക്രിസ്ത്യാനികള്‍ക്ക് ആക്രമണത്തില്‍ ജീവന് നഷ്ടമായി. ക്രൈസ്തവരുടെ ഗ്രാമങ്ങള്‍ ആക്രമിച്ച് കൊള്ളയടിക്കുക പതിവാണെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.
2025-ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ നൈജീരിയ 7-മത്തെ സ്ഥാനത്താണ്.
2025-ല്‍ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ വിശ്വാസത്തിന്റെ പേരില്‍ 2024-ല്‍ ലാകമെമ്പാടും കൊല്ലപ്പെട്ട 4476 ക്രിസ്ത്യാനികളില്‍ 3100 പേര് (69%) പേരും നൈജീരിയക്കാരാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

