തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു
ഗ്വെബര്‍ഹ: കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വെബര്‍ഹയിലെ ഒരു ടൌണ്‍ഷിപ്പായ മദര്‍വെല്ലായിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയിലാണ് ആയുധ ധാരികളായ മൂന്നു പേര്‍ അതിക്രമിച്ചു കയറി പാസ്റ്ററെ ബലമായി തട്ടിക്കൊണ്ടുപോയത്.
ഭാര്യയുടെയും മക്കളുടെയും കണ്‍മുമ്പിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്നു ഭരണകൂടം തക്കസമയത്ത് ഇടപെട്ടതിനാല്‍ ഡയറക്ടറേറ്റ് ഫോര്‍ പ്രയോറിറ്റി ക്രൈം ഇന്‍വെസ്റ്റിഗേഷനായ ഹോക്സ് അക്രമിയുമായി ഏറ്റുമുട്ടി.
വെടിവെയ്പില്‍ 3 അക്രമികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ കാറിനുള്ളിലുണ്ടായിരുന്ന പാസ്റ്റര്‍ ജോഷിനെ പരിക്കേല്‍ക്കാതെതന്നെ അത്ഭുതകരമായി രക്ഷപെടുത്തുകയും ചെയ്തു. പാസ്റ്ററെ അക്രമികള്‍ ക്വാമഗ്സാക്കിയിലെ ഒരു സുരക്ഷിത വീട്ടില്‍ തടവിലാക്കുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ പോലീസ് സര്‍വ്വീസസ് പറയുന്നു.
വീടിനു പുറത്ത് നിര്‍ത്തിയിരുന്ന കാറിനുള്ളിലുണ്ടായിരുന്ന പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ച് വെടിയുതിര്‍ത്തതോടെയാണ് വെടിവെയ്പ് ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. പാസ്റ്ററുടെ രക്ഷാപ്രവര്‍ത്തനത്തെ ഒരു അത്ഭുതമായിട്ടാണ് ലഫ്റ്റനന്റ് കേണല്‍ അവെലെ വുംബ വിശേഷിപ്പിച്ചത്.
പ്രതികള്‍ ആക്രമണത്തിനു തയ്യാറായ അതേ വാഹനത്തില്‍ നിന്നുതന്നെയാണ് ഇരയെയും കണ്ടെത്തിയത്. മോചിതനായ ജോഷിനെ ഉടന്‍തന്നെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പരിക്കുകളൊന്നുമില്ല.
നിലവില്‍ ആരോഗ്യവാനാണ്. 2015 മുതല്‍ പാസ്റ്റര്‍ ജോഷ് ഭാര്യയും രണ്ടു മക്കള്‍ക്കുമൊപ്പം മദര്‍ വെല്ലിയിലെ ചര്‍ച്ചില്‍ ശുശ്രൂഷിക്കുന്നു. അക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് സഭകള്‍ സ്ഥാപിക്കുന്നതില്‍ പ്രത്യേക മികവുള്ള കര്‍ത്തൃദാസനാണ് പാസ്റ്റര്‍ ജോഷ്.

