നൈജീരിയായില്‍ പുരോഹിതനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, അമ്മയെയും മകളെയും വധിച്ചു
ജോസ്: ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയാകുന്ന നൈജീരിയായില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 4 പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 17-ന് തെക്കു പടിഞ്ഞാറന്‍ നൈജീരിയായിലെ ഓന്‍ഡു സംസ്ഥാനത്തെ അകൂറിയായില്‍ ആഫ്രിക്കന്‍ ചര്‍ച്ചിന്റെ പുരോഹിതനായ റവ. ഡേവിഡ് അയോളയെയാണ് (26) ഫുലാനി മുസ്ളീങ്ങള്‍ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഒരു ബന്ധുവിന്റെ ശവസംസ്ക്കാര ശുശ്രൂഷയ്ക്കായി പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്.
പിന്നീട് ചര്‍ച്ച് ആസ്ഥാനത്തേക്ക് അക്രമികള്‍ വിളിച്ച് 275,368 യു.എസ്. ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടത് ലഭിക്കാതെ വന്നപ്പോള്‍ ഒക്ടോബര്‍ 21-ന് കൊലപ്പെടുത്തുകയായിരുന്നു. ഡേവിഡ് അയോളയുടെ ജഡം ഒരു വനാതിര്‍ത്തിയില്‍ പോലീസ് കണ്ടെടുത്തു.
ഒക്ടോബര്‍ 24-ന് ചൊവ്വാഴ്ച പ്ളേറ്റോ സംസ്ഥാനത്തെ ലിയോം പ്രാദേശിക സര്‍ക്കാര്‍ അധീന പ്രദേശമായ ജോള്‍ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ വീട്ടമ്മയായ റിബേക്ക ഡാനിയേല്‍ ചോജി, മകന്‍ ജോയല്‍ ചോജി (29), മകള്‍ സൂസന്ന ഡാനിയേല്‍ ചോജി (16) എന്നിവരാണ് കൊല്ലപ്പെട്ടത്.
കന്നുകാലികളെ മേയ്ക്കുന്ന വിഭാഗമായ ഫുലാനി മുസ്ളീങ്ങള്‍ മൂവരേയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ വ്യാക് ഗ്രാമത്തിലെ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. മക്കള്‍ രണ്ടുപേരും തല്‍ക്ഷണം മരിച്ചു.
ഗുരുതരമായി പരിക്കേറ്റ റിബേക്ക രണ്ടു ദിവസത്തിനുശേഷം ജോസ് നഗരത്തിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. കൊല്ലപ്പെട്ട കുടുംബം ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയിലെ അംഗങ്ങളാണ്.