മൊസാംബിക്കില്‍ 14 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു
വടക്കന്‍ മൊസാംബിക്കിലുടനീളം ആക്രമണങ്ങള്‍ നടക്കുന്നതിനിടെ നവംബര്‍ മാസം ഒടുവില്‍ 14 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.
ഇസ്ളാമിക് സ്റ്റേറ്റ് മൊസാംബിക്കില്‍നിന്നുള്ള തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയിലെ അല്ഖ്വാബെ ജില്ലയിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 6 വിശ്വാസികളെ കൊലപ്പെടുത്തി.
അയല്‍ പ്രവിശ്യയായ ഇറ്റൂറിയില്‍ നിന്ന് മറ്റ് നാല് പേരെക്കൂടി കൊലപ്പെടുത്തി. നവംബര്‍ 27-ന് തീവ്രവാദികള്‍ ഗ്രാമങ്ങളില്‍ കടന്നുവന്ന് വെടിവയ്ക്കുകയായിരുന്നു.
അന്നേദിവസം കാബോ ഡെല്‍ഗാഡോയിലെ ചിയൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും കത്തിച്ചു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണങ്ങളെ തുടര്‍ന്ന് 14,000 ത്തിലധികം ആളുകളെ ചിയൂര്‍, അനകടുബെ ജില്ലകളില്‍ നിന്ന് അടുത്ത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
2017 മുതല്‍ വടക്കന്‍ മൊസാംബിക്കില്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നവംബര്‍ ആദ്യ ആഴ്ചകളില്‍ 4 ക്രൈസ്തവരെ കൊലപ്പെടുത്തിയിരുന്നു. നവംബര്‍ 3-ന് രണ്ട് ക്രിസ്ത്യാനികളെ പിടകൂടി അവിശ്വാസികള്‍ എന്നു മുദ്ര കുത്തി കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു.
നവംബര്‍ 7-നു മറ്റൊരു ക്രിസ്ത്യാനിയെ വെടിവച്ചുകൊന്നു. നാലാമനെ പിടികൂടി രണ്ടുദിവസത്തിനുശേഷം കൊലപ്പെടുത്തി.
കാബോ ഡെല്‍ഗാഡോയെ മുഴുവന്‍ ഒരു പൂര്‍ണ്ണ ഇസ്ളാമിക് പ്രദേശമാക്കിത്തീര്ത്ത് ഖിലാഫത്തിലേക്ക് എത്തിക്കാനാണ് ഐഎസിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

