ലോക്ഡൌണിനിടയിലും നൈജീരിയയില്‍ കൂട്ടക്കൊല
കഡുന: ലോകം മുഴുവനും കോവിഡിനെതിരായി ഐക്യത്തോടെ പൊരുതുമ്പോള്‍ നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവരോടു കാട്ടുന്ന ക്രൂരതയ്ക്കു അറുതിയില്ല.
3 ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 30 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മെയ് 11-ന് രാത്രിയില്‍ കഡുനയിലെ ഗൊനാന്‍ റോഗോയില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 17 പേരാണ് മരിച്ചത്. വീടുകളില്‍ അതിക്രമിച്ചു കയറിയാണ് വെടിവെച്ചത്.
ഇതില്‍ ഒരു കുടുംബത്തിലെ മൊത്തം 5 അംഗങ്ങള്‍ മരിച്ചു. ജോനാഥാന്‍ യാക്കൂബ് (40), ഭാര്യ ശേബ (32), 13,6,4 വയസ്സുള്ള 3 കുട്ടികളെയും വെട്ടിക്കൊല്ലുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഇതേ ഗ്രൂപ്പില്‍പ്പെട്ട അക്രമികള്‍ ഉജ്വാന്‍ മുഡി, ഉങ്ങന്‍ റാണ, ഇഡാനു എന്നീ ഗ്രാമങ്ങളിലെ ക്രൈസ്തവരുടെ നിരവധി വീടുകള്‍ തീവെച്ചു നശിപ്പിച്ചു. രണ്ടു പേര്‍ മരിക്കുകയും ചെയ്തു.
മറ്റൊരു ഗ്രാമമായ മക്യാലയില്‍ നടത്തിയ വെടിവെയ്പില്‍ 11 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ലോക്ഡൌണില്‍ ക്രൈസ്തവര്‍ വീടുകളില്‍ കഴിയുമ്പോള്‍ തീവ്രവാദികള്‍ യഥേഷ്ടം ആയുധങ്ങളുമായി സഞ്ചരിക്കുന്ന കാഴ്ചയാണ് നൈജീരിയായിലെ ചില സ്ഥലങ്ങളില്‍ കാണുന്നത്.

