പാക്കിസ്ഥാനില്‍ ആരാധനാലയവും വീടുകളും തകര്‍ത്തു: 40 പേര് അറസ്റ്റില്‍
ലാഹോര്‍ : പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയവും വിശ്വാസികളുടെ ഒരു ഡസനിലേറെ വീടുകളും നശിപ്പിച്ച സംഭവത്തില്‍ 40 പേര് അറസ്റ്റിലായി. ഭീകര പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അഞ്ഞൂറു പേര്‍ക്കെതിരെ കേസെടുത്തു.
ലാഹോറിനടുത്ത് സന്താ മേഖലയില്‍ ക്രിസ്ത്യാനിയായ ഹുമയൂണ്‍ ഫൈസല്‍ മസിഹ് എന്ന യുവാവ് മതനിന്ദ നടത്തിയെന്നാരോപിച്ച് തീവ്ര ഇസ്ളാമിക മതസംഘടനയായ ഷബാബ് ഇമിലിയുടെ പ്രാദേശിക നേതാവ് മുസ്ളീം പള്ളിയില്‍ വച്ച് സമുദായത്തിന്റെ ‘അഭിമാനം’ കാത്തു രക്ഷിക്കാനായി മുസ്ളീങ്ങള്‍ രംഗത്തു വരണമെന്ന് ആഹ്വാനം ചെയ്തതായി പോലീസ് വ്യക്തമാക്കി.
ഇതിനെത്തുടര്‍ന്നാണ് മുസ്ളീങ്ങളായ ജനക്കൂട്ടം ഞായറാഴ്ച ആരാധനാലയം തകര്‍ക്കുകയും വിശ്വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തത്. ദൈവത്തിന്റെ കൃപയാലും പോലീസിന്റെ അവസരോചിതമായ ഇടപെടലിനാലും ക്രൈസ്തവര്‍ ആക്രമണങ്ങളില്‍നിന്നു രക്ഷപെടുകയായിരുന്നു.
പ്രതികള്‍ പൊതു സ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും നശിപ്പിച്ചതായും പോലീസുകാരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഇജാസ് ഷാഫി വ്യക്തമാക്കി. മാനസിക രോഗിയായ ഹുമയൂണ്‍ ഒരു ദിനപത്രത്തിലെ ഇസ്ളാമിക വചനങ്ങള്‍ കത്തിച്ചുവെന്നാണ് ആരോപണം.

