മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി!
ചിന്തിക്കാനാകുമോ അത്?! അതിശയം തോന്നണ്ട..യഥാർത്ഥത്തിൽ ഇങ്ങനെയൊരു പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സിലഷ്യൻ യുദ്ധം, തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ളേഗ്, കോളറ പോലെയുള്ള അസുഖങ്ങളാലും മരിച്ച 24000 ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്നു കുഴിച്ചെടുത്തതാണ് പള്ളി നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
1776 നും 1804 നും ഇടയിൽ മരിച്ചവരുടെ അസ്ഥികളാണിതെല്ലാം. ഈ കാലഘട്ടത്തിൽ തന്നെയാണ് പള്ളി പണികഴിപ്പിച്ചതും.
തെക്കു പടിഞ്ഞാറൻ പോളണ്ടിലെ സ്സേർമ്നയിലെ ഈ ക്രിസ്ത്യൻ പള്ളിയുടെ ചുമരുകളും മേൽക്കൂരയും മരിച്ചുപോയ മനുഷ്യരുടെ തലയോട്ടികളും അസ്ഥികളും കൊണ്ടു നിർമ്മിച്ചിരിക്കുന്നു. സ്കൾ ചാപ്പൽ, കപ്ലിക സസക് (സെന്റ് ബർത്തലോമ ചാപ്പൽ) എന്നൊക്കെ ഈ പള്ളി അറിയപ്പെടുന്നു. പള്ളിയിലെ ഭൂഗർഭ അറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികൾ കൊണ്ടുതന്നെയാണ്.
പുരോഹിതർ കുർബ്ബാന അർപ്പിക്കുന്ന പള്ളിയുടെ അൾത്താരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും കൂട്ടത്തിൽ പ്രത്യേകതകളുള്ള തലയോട്ടികൾ കൊണ്ടാണ്.
മേയർ, യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവർ, സിഫിലിസ് വന്നു മരിച്ചവർ ഇവരുടെയൊക്കെ അസ്ഥികൾ അൾത്താര അലങ്കരിക്കുന്നതിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നു.
വക്ലാവ് ടോമസെക്ക് എന്ന പുരോഹിതന്റെ ബുദ്ധിയാണ് ഇതിനു പിന്നിൽ.
മരിച്ചവർക്കായുള്ള ഒരു സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പള്ളി പണിയാൻ കുഴിമാടത്തിൽ നിന്നും കുഴിച്ചെടുത്തത്.
പുറമേ നിന്നു മറ്റേതു പള്ളി പോലെ സാധാരണമാണിത്. എന്നാൽ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച കലാനിപുണതയാണ്.

