ധാരാസിംഗിന്റെ മോചനം: സാവകാശം തേടി ഒഡീഷ സര്‍ക്കാര്‍, രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതി ധാരാസിംഗിന്റെ മോചനത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതില്‍ ഒഡീഷ സര്‍ക്കാരിനെ സുപ്രീകോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജയില്‍ മോചനവുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിന് അടിയന്തിരമായി തീരുമാനമെടുക്കാന്‍ ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിനോയ് എന്നിവരടങ്ങിയ ബഞ്ച് ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുത്തില്ലെങ്കില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും സുപ്രീം കോടതി മുന്നറിയിപ്പു നല്കി.
ജയില്‍ മോചനത്തില്‍ തീരുമാനമെടുക്കാന്‍ നാലാഴ്ച സമയം കൂടി ഒഡീഷ സര്‍ക്കാര്‍ നീട്ടിച്ചോദിച്ചതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു കാരണം.
തുടര്‍ച്ചയായി സാവകാശം തേടാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്നും ബെഞ്ച് പറഞ്ഞു. സംസ്ഥാന ശിക്ഷാ അവലോകന ബോര്‍ഡ് വിഷയം പരിഗണിച്ചു വരികയാണെന്നാണ് കഴിഞ്ഞ തവണ കേസ് വാദിച്ചപ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിഷയം 17-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ജയിലില്‍ കിടക്കുകയാണെന്നും അതിനാല്‍ മോചനം ആവശ്യമാണെന്നും ആവശ്യപ്പെട്ടാണ് ധാരാസിംഗ് കോടതിയെ സമീപിച്ചത്.

