ഇറാന് പ്രതിഷേധം: മരിച്ചതിലും കാണാതായതിലും ക്രിസ്ത്യാനികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ഇറാനില്‍ മൂന്ന് ആഴ്ചയിലേറെയായി നടന്നു വരുന്ന ഭരണകൂട വിരുദ്ധ ജനകീയ പ്രതിഷേധത്തിനെതിരായി അധികാരികളുടെ അക്രമാസക്തമായ നടപടിയെത്തുടര്‍ന്ന് മരിച്ചവരിലും കാണാതായവരിലും ക്രിസ്ത്യാനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനിലെ 31 പ്രവിശ്യകളിലായി ദശലക്ഷക്കണക്കിനു ആളുകള്‍ പ്രതിഷേധ സമരങ്ങളില്‍ അണിനിരന്നു. സര്‍ക്കാരിന്റെ പ്രതികരണത്തെത്തുടര്‍ന്നും അക്രമങ്ങളിലുമായി ഇതുവരെ 2500-ലേറെ പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഫാര്‍സിയിലെ ഫാസയില് മരിച്ചവരില്‍ കുറഞ്ഞത് 11 വിശ്വാസികളെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷ്ഹാദിലെ ഒരു ചര്‍ച്ചിലെ 55 അംഗങ്ങളെ കാണാനില്ലെന്നും അവരെ അധികാരികള്‍ തടഞ്ഞുവച്ചിരിക്കുകയോ അതോ അവര്‍ കൊല്ലപ്പെട്ടതാണോ എന്നു സംശയമുണ്ടെന്നുമാണ് വിവരം.
ജനുവരി ആദ്യ വാരം ഫാര്‍സില്‍ കുറഞ്ഞത് 10 വിശ്വാസികളെയെങ്കിലും അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണിത്. പ്രതിഷേധക്കാരെ വിദേശ ശത്രുക്കളെന്ന് അധികാരികള്‍ ആക്ഷേപിക്കുന്നു.
ഈ ശത്രുക്കളില്‍ ഫാര്‍സി (പേര്‍ഷ്യന്‍) സംസാരിക്കുന്ന ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. അവര്‍ ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തു മതത്തിലേക്കു വന്നതിനാല്‍ ഭരണകൂടത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കുന്നു.
അടിച്ചമര്‍ത്തലുകള്‍ക്ക് ഇടയിലും ഇറാനിലെ ഹൌസ് ചര്‍ച്ചുകളില്‍ നിന്നുള്ള വിശ്വാസികള്‍ പരിക്കേറ്റവര്‍ക്കും മറ്റും വൈദ്യ സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നതില്‍ മുന്‍ നിരയില്‍ത്തന്നെയുണ്ട്.

