യുക്രൈന്‍ അധിനിവേശത്തിനെതിരെ സംസാരിച്ചതിന് റഷ്യന്‍ പാസ്റ്റര്‍ തടവില്‍
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ചതിനും സംഘര്‍ഷത്തില്‍ പങ്കെടുക്കരുതെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്ത റഷ്യന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു.
മോസ്ക്കോ റീജിയനിലെ ഹോളി ട്രിനിറ്റി പെന്തക്കോസ്തു ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായ നിക്കോളായ് റൊമാന്യൂക്കാണ് അറസ്റ്റിലായത്.
യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ അധികാരികളുടെ വിമര്‍ശനത്തെ തടയുന്ന നിയമ നിര്‍മ്മാണത്തിന് കീഴില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മതപരമായ വ്യക്തിയാണ് റൊമാന്യൂക്കെന്ന് നോര്‍വെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫോറം 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന സുരക്ഷയ്ക്കെതിരായ പൊതു കോളുകള്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ പ്രകാരം കുറ്റാരോപണം നേരിടിന്ന പാസ്റ്റര്‍ റൊമാന്യൂക്ക് മോസ്ക്കോയില്‍നിന്ന് 50 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന നോഹിന്‍സ്കിലെ ഇന്‍വെസ്റ്റിഗേഷന്‍ ജയിലില്‍ 11-ാം നമ്പര്‍ മുറിയില്‍ തടവിലാണ് പാസ്റ്റര്‍.
ഒക്ടോബര്‍ 18-ന് പാസ്റ്ററുടെ വീട്ടിലും മറ്റ് നിരവധി സഭാംഗങ്ങളുടെ വീടുകളിലും നടത്തിയ സായുധ റെയ്ഡുകളെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു.
രണ്ട് ദിവസത്തിനുശേഷം രണ്ടു മാസത്തേക്ക് ഒരു ജഡ്ജി അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. 2022 സെപ്റ്റംബറില്‍ പാസ്റ്റര്‍ നടത്തിയ ഒരു പ്രസംഗത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിനെതിരായ അധികാരികളുടെ അന്വേഷണം തുടങ്ങിയത്.
ബൈബിളിന്റെ പഠിപ്പിക്കലിനെ അടിസ്ഥാനമാക്കി വിശ്വാസികള്‍ യുക്രൈനില്‍ യുദ്ധത്തിനു പോകരുതെന്ന് അദ്ദേഹം വ്യക്തമായി പ്രസംഗിക്കുകയായിരുന്നു.
ആ പ്രസംഗം തല്‍സമയം യൂട്യൂബില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ പാസ്റ്റര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.