ഒടുവില്‍ കൊളംബസിനെ തിരിച്ചറിഞ്ഞു: ഇറ്റലിക്കാരനല്ല, യഹൂദനെന്ന് ഗവേഷകര്‍
മാഡ്രിഡ്: അമേരിക്കയെ ലോകത്തിനു പരിചയപ്പെടുത്തിയ വിഖ്യാത പര്യവേഷകന്‍ ക്രിസ്റ്റഫര്‍ കൊളംബസിനെക്കുറിച്ചുള്ള പൊതു ധാരണ മാറ്റി ഗവേഷകര്‍.
കൊളംബസ് ഇറ്റലിയിലെ ജഗോവ സ്വദേശിയല്ലെന്നും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നുള്ള സെഫാര്‍ഡിക് യഹൂദ വംശജനായിരുന്നു അദേഹമെന്നും സ്പെയിനിലെ വാലെന്‍സിയ ആകാം അദ്ദേഹത്തിന്റെ ജന്മ ദേശമെന്നും ഗവേഷകര്‍ പറയുന്നു.
സ്പെയ്നിലെ സെവിയയിലെ കത്തിഡ്രലിലെ കല്ലറയില്‍ കണ്ടെത്തിയ അദ്ദേഹത്തിന്റെ മൃദദേഹാവശിഷ്ടങ്ങളില്‍ ഇരുപത് വര്‍ഷം നീണ്ട ഡിഎന്‍എ പഠനങ്ങളിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
മൃതദേഹാവശിഷ്ടങ്ങള്‍ കൊളംബസിന്റേത് തന്നെയെന്നും അവര്‍ ഉറപ്പിക്കുന്നു. സ്പെയിനിലും പോര്‍ച്ചുഗലിലും ജീവിക്കുകയും 15-ാം നൂറ്റാണ്ടിന്റെ അവസാനം വടക്കന്‍ ആഫ്രിക്ക അടക്കം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ദേശങ്ങളിലേയും ഫ്രാന്‍സ്, ഇംഗ്ളണ്ട്, ഇറ്റലി, ബാല്‍ക്കണ്‍ പ്രദേശങ്ങളിലെയും കുടിയേറിയവരാണ് സെഫാര്‍ഡിക് യഹൂദര്‍.
തന്റെ യഹൂദ വ്യക്തിത്വം മറച്ചു വയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയോ ആയിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
2003-ല്‍ സ്പെയിനിലെ ഗ്രഗേഡു യൂണിവേഴ്സിറ്റിയിലെ സംഘമാണ് സെവിയയിലെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൊളംബസിന്റെ മകന്‍ ഫെര്‍നാന്‍ഡോ, സഹോദരന്‍ ഡീഗോ എന്നിവരുടെ അസ്ഥികളും നേരത്തെ കണ്ടെത്തിയിരുന്നു.
15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊളംബസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളേ ലോകത്തിനുള്ളു. കൊളംബസിന്റെ ജനനം എവിടെയാണെന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു.
അദ്ദേഹം പോര്‍ച്ചുഗീസോ, ക്രൊയേഷ്യനോ, ഗ്രീക്കോ, പോളിഷ് വംശജനോ ആകാമെന്നും കരുതിയിരുന്നു. 1506-ല്‍ 54-മത്തെ വയസില്‍ സ്പെയിനിലെ വല്ല ഡാലിഡിലാണ് കൊളംബസ് അന്തരിച്ചത്.
കരീബിയന്‍ ദ്വീപായ ഹിസ്പാനിയോളയില്‍ അന്ത്യ വിശ്രമം വേണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1542-ല്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ എത്തിച്ചു. എന്നാല്‍ 1795-ല്‍ ക്യൂബയിലേക്കും 1898-ല്‍ സ്പെയിനിലേക്കും മൃതദേഹം മാറ്റുകയായിരുന്നു.

