ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഉത്തര കൊറിയയും ചൈനയും സഹകരണത്തില്‍
മതം പ്രത്യേകിച്ച് ക്രിസ്തുമതം തങ്ങളുടെ അധികാരത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് കരുതി ക്രൂരമായ പീഢനങ്ങള്‍ നടത്തുന്ന ഒരു രാജ്യത്തേക്ക് വിശ്വാസികളെ നിര്‍ബന്ധിതമായി തിരിച്ചയച്ചുകൊണ്ട് ചൈനയുടെ ക്രൂര നടപടി.
ക്രൈസ്തവ പീഢനങ്ങളില്‍ ഉത്തര കൊറിയയും ചൈനയും മുന്നിലാണ്. ചൈന കഴിഞ്ഞ വര്‍ഷം മുതല്‍ നൂറുകണക്കിനു ഉത്തരകൊറിയക്കാരായ ക്രിസ്ത്യന്‍ വിശ്വാസികളെയാണ് തങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കിയത്.
അടുത്തിടെ യു.എസില്‍ നടന്ന ഒരു ഹിയറിംഗിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ കിരാത ഭരണത്തില്‍നിന്നും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രക്ഷപെട്ട് ചൈനയില്‍ അഭയം പ്രാപിച്ചവരെ തിരിച്ചയയ്ക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് മറ്റൊരു ക്രൈസ്തവ പീഢന രാജ്യമായ ചൈന.
ഇത്തരത്തില്‍ സ്വന്തം നാട്ടിലേക്കു പോകുവാന്‍ നിര്‍ബന്ധിതരാകുന്നവരെ കാത്തിരിക്കുന്നത് അതിക്രൂരമായ പീഢനം, ലൈംഗിക അതിക്രമം, അടിമത്തം, വധശിക്ഷ മുതലായവ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തര കൊറിയയിലേക്കു മടങ്ങുമ്പോള്‍ അധികാരികള്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ് നിങ്ങള്‍ ചൈനയില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു മിഷണറിയുമായോ അല്ലെങ്കില്‍ ഒരു ക്രിസ്ത്യാനിയുമായി ബന്ധപ്പെട്ടിരുന്നോ? എന്നാണ്.
ഇങ്ങനെ സമ്പര്‍ക്കത്തില്‍പ്പെട്ട വിശ്വാസികള്‍ മാര്‍ക്ക് ചെയ്യപ്പെടുകയും ഉത്തര കൊറിയയില്‍ എത്തിക്കഴിഞ്ഞാല്‍ മരണമോ അല്ലെങ്കില്‍ ജീവിതകാലം മുഴുവനും നരകയാതനയോ ആയിരിക്കുമെന്ന് ഉത്തര കൊറിയയിലെ മനുഷ്യാവകാശങ്ങള്‍ക്കായി പൊരുതുന്ന സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍എന്‍കെയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് സ്കാര്‍ലെറ്റോയും പറഞ്ഞു.
സെപ്റ്റംബര്‍ 26-ന് യു.എസില്‍ റിലിജിയസ് ഫ്രീഡം ഹിയറിംഗിലാണ് ഇരു രാജ്യത്തെയും ക്രൈസ്തവ വിരുദ്ധ ക്രൂരതകള്‍ വരച്ചു കാട്ടിയത്.