സ്ഥാപനവല്‍ക്കരണവും ക്രൈസ്തവ നീതിയും

സ്ഥാപനവല്‍ക്കരണവും ക്രൈസ്തവ നീതിയും

Articles Breaking News Editorials

സ്ഥാപനവല്‍ക്കരണവും ക്രൈസ്തവ നീതിയും

ക്രൈസ്തവ മിഷണറിമാര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പു തുടങ്ങിവെച്ച സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിലധിഷ്ഠിതമായ സേവനങ്ങള്‍ ഇന്ത്യയെത്തന്നെ വളരെയേറെ മാറ്റിയെടുത്തിരിക്കുന്നു. അപരിഷ്കൃതരായി ജീവിച്ച മനുഷ്യവര്‍ഗ്ഗത്തെ യഥാര്‍ത്ഥ മനുഷ്യരാക്കിയത് ക്രൈസ്തവ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ കര്‍മ്മ പ്രവര്‍ത്തനങ്ങള്‍ മൂലമായിരുന്നു.

ആ പാത പിന്‍പറ്റിയ ക്രൈസ്തവ പിതാക്കന്‍മാര്‍ സമൂഹത്തിന്റെ ഇടയില്‍ നല്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. സുവിശേഷപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ ആശുപത്രികള്‍ ‍, അനാഥശാലകള്‍ ‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ജനോപകാരപ്രവര്‍ത്തനങ്ങളും ചെയ്തിരുന്നു. എന്നാല്‍ ഈ സാമൂഹിക സേവനങ്ങള്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു.

മുന്‍ഗണന സുവിശേഷത്തിനു തന്നെയായിരുന്നു. കാലം ഏറെ പിന്നിട്ടപ്പോള്‍ ആ ലക്ഷ്യങ്ങളും സന്മാര്‍ഗ്ഗവും വഴിതെറ്റിയതു യാഥാര്‍ത്ഥ്യം.

ഇന്ന് ക്രൈസ്തവരുടെ പേരില്‍ നടക്കുന്ന ഇത്തരം പല സ്ഥാപനങ്ങളും വെറും ബിസിനസ്സു സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. എം.ബി.ബി.എസ്സിനോ എഞ്ചിനീയറിങ്ങിനോ ഒരു അഡ്മിഷന്‍ ലഭിക്കുവാന്‍ ലക്ഷങ്ങള്‍ നല്കണം. സര്‍ക്കാരിനു നല്കേണ്ട സീറ്റുകള്‍ പിടിച്ചുവെയ്ക്കുന്നതുമൂലം സാധാരണക്കാരുടെയും യോഗ്യതയുള്ളവരുടെയും അവസരങ്ങള്‍ ഇല്ലാതാക്കി ധനികരില്‍ നിന്നു ഒരു വര്‍ഷം കോടിക്കണക്കിനു രൂപയാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ കൈക്കലാക്കുന്നത്.

ഇവിടെ സമൂഹം കുറ്റപ്പെടുത്തുന്നത് ക്രൈസ്തവരെ ഒന്നടങ്കമാണ്. ക്രൈസ്തവരുടെ നീതിയും ധര്‍മ്മവും പാലിക്കാതെ സമൂഹത്തിനു മാതൃകകാട്ടാത്ത ഇത്തരം ചെയ്തികള്‍ ക്രൈസ്തവ സമൂഹയത്തിനു ഒന്നടങ്കം അപമാനമാണ്. ദൈവത്തിനു നിരക്കാത്ത ഒരു പ്രവര്‍ത്തിയും ക്രൈസ്തവര്‍ ചെയ്തുകൂടാ. അപ്പോസ്തലനായ പൌലോസ് പറയുന്നു. “കര്‍ത്താവിനു പ്രസാദമായതു എന്തെന്ന് പരിശോധിച്ചുകൊണ്ട് വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ ‍” (എഫേ.5:9,10).

നാം എന്തുചെയ്താലും അത് സമൂഹത്തിനും ദൈവത്തിനും പ്രയോജനപ്പെടണം. ദൈവവും സമൂഹവും നമ്മെ വെറുക്കുവാന്‍ പാടില്ല. പണ്ട് മിഷണറിമാര്‍ എല്ലാം സൌജന്യമായി ചെയ്തിരുന്നു. ഇന്ന് സൌജന്യമായി ചെയ്തില്ലെങ്കിലും അമിതലാഭത്തിനായി മാത്രം എന്തും ചെയ്തുകൊടുക്കുന്ന പ്രവണത നല്ലതല്ല.

പണത്തിനായി മാത്രം ദൈവവേല മറന്നും സാമൂഹികനീതിയും ധര്‍മ്മങ്ങളും മറന്നു പ്രവര്‍ത്തിക്കുന്നത് വിപത്താണ്. ജാതികളുടെ ഇടയില്‍ ദൈവനാമം ദുഷിപ്പിക്കരുത് എന്നുമാത്രം ഓര്‍പ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.