നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് റിപ്പോര്‍ട്ട്; തഹസീല്‍ദാറിനെതിരെ നടപടി
ബംഗളുരു: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നു വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ .
ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്ക് തഹസില്‍ദാര്‍ തിപ്പെസ്വാമിയ്ക്കെതിരെയാണ് നടപടി എടുത്തത്. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തെ പീഢിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ സത്യസന്ധത സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി ചില സംഘടനകള്‍ ആരോപിക്കുന്ന ജില്ലയാണ് ചിത്രദുര്‍ഗ.
ജില്ലയിലെ ഹൊസദുര്‍ഗ താലൂക്കില്‍പ്പെട്ട രണ്ടു ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു ഈ ഗ്രാമങ്ങളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായവരുടെ കണക്കെടുക്കാന്‍ തഹസീല്‍ദാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.
വീടുതോറും കയറിയാണ് അദ്ദേഹവും സംഘവും സര്‍വ്വേ നടത്തിയത്. എന്നാല്‍ ഒരിടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നായിരുന്നു തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്.
ക്രൈസ്തവ ആരാധനാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടങ്ങളില്‍ തങ്ങള്‍ സ്വമേധയാ ആണ് പങ്കെടുക്കുന്നതെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് രണ്ടു ഗ്രാമങ്ങളിലെയും ജനങ്ങള്‍ പറഞ്ഞതെന്ന് തിപ്പെസ്വാമി പറഞ്ഞു.
കാരണം കാണിക്കാതെ സഹസീല്‍ദാര്‍ സ്ഥാനത്തുനിന്നും തന്നെ നീക്കിയ സര്‍ക്കാര്‍ പകരം ചുമതല നല്‍കിയിട്ടില്ലെന്നും സത്യസന്ധമായ റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയതെന്നും തിപ്പെസ്വാമി വ്യക്തമാക്കി.

