ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണം: നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു. നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍ 25-നു സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിച്ചില്ലെന്നു കാണിച്ചുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്. 2011-ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തു മുസ്ളീങ്ങള്‍ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ 0.34 ശതമാനവുമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ 40.9 ശതമാനത്തിനു അര്‍ഹതയുണ്ട്.
എന്നാല്‍ 80:20 എന്ന തോതിലാണ് മുസ്ളീം വിഭാഗത്തിനും മറ്റുള്ളവര്‍ക്കുമായി ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലുള്ള 17 സെന്ററുകളില്‍ 16 എണ്ണവും, 28 സബ് സെന്ററുകളില്‍ മുഴുവന്‍ എണ്ണവും മുസ്ളീം വിഭാഗത്തിനു കീഴിലുള്ള സംഘടനകളുമായി ബന്ധമുള്ളവയാണ്.
2014-ല്‍ നിലവനില്‍വന്ന കേരളാ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും സാമൂഹിക പദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി നല്‍കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ നിയമം പ്രാബല്യത്തില്‍ ഉണ്ടായിട്ടും അതിനു മുമ്പിള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ കൂടുതലായി പരിഗണിക്കുന്നു.
നിയമം നിലവില്‍ വന്നതിനു മുമ്പുള്ള ഉത്തരവുകള്‍ അസാധുവായതായി പ്രഖ്യാപിക്കണം. ഇതു സംബന്ധിച്ചു നിരവധി തവണ നിവേദനം സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.