പഞ്ചാബില്‍ പാസ്റ്ററെയും കുടുംബത്തെയും മാരകായുധങ്ങളുമായി ആക്രമിച്ചു
ലുധിയാന: പഞ്ചാബില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ഒരു സംഘം സുവിശേഷ വിരോധികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു. തരന്‍ താരന്‍ ജില്ലയിലെ സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ജെറസ് മസിയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
രാത്രി 10 മണിക്ക് പാസ്റ്റര്‍ ജെറസും ഭാര്യയും കൂടി ഒരു പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ 3 പേര്‍ തങ്ങളുടെ ബൈക്കിനെ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പാസ്റ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ച് വീടിനു മുമ്പില്‍ എത്തിയപ്പോള്‍ പത്തോളം ആളുകള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.
എന്നാല്‍ പാസ്റ്ററുടെ മകളും മകനും വീട്ടില്‍ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അക്രമികളെ ഭയന്നായിരുന്നു ഇത്. മാതാപിതാക്കള്‍ എത്തിയപ്പോള്‍ ഗേറ്റ് തുറന്നു കൊടുത്തു. ഈ സമയം അവിടെ കൂടി വന്നവര്‍ പാസ്റ്ററുടെ ഭാര്യയെയും മക്കളെയും വാള്‍ , കഠാര, ഇരുമ്പ് ദണ്ഡ് മുതലായ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പാസ്റ്റര്‍ക്കും ഭാര്യയ്ക്കും ശരീരത്തില്‍ നിരവധി മുറിവുകളേറ്റു. അക്രമികള്‍ മടങ്ങിപ്പോയതിനു ശേഷം പാസ്റ്ററും കുടുംബവും നഗരത്തിലെ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. പാസ്റ്ററുടെ തലയ്ക്കേറ്റ മുറിവിന് 10 തുന്നലുകളുണ്ട്. കൈകള്‍ക്കും ചെവിക്കും എല്ലാം പരിക്കേറ്റു.
തുടര്‍ന്നു പാസ്റ്റര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചതായി ആരോപണമുണ്ട്. നേരത്തെ ഈ സഭയുടെ ശുശ്രൂഷകന്‍ ജെറസിന്റെ പിതാവ് എസ്. മസിയായിരുന്നു.
2012 മുതല്‍ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയാണ്. വലിയ എതിര്‍പ്പുകളും ഉണ്ട്. ദൈവസഭയുടെ വളര്‍ച്ചയില്‍ രോക്ഷം ഉള്ളവരാണ് അക്രമണത്തിനു പിന്നിലെന്ന് വിശ്വാസികള്‍ പറഞ്ഞു.

