ഗെയിം കളിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സ്രഷ്ടാവ് അറസ്റ്റില്‍
മോസ്കോ: മരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഗെയിം കളിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഗെയിമിന്റെ സ്രഷ്ടാവിനെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. മരണം ഒളിഞ്ഞിരിക്കുന്ന ഗെയിം ബ്ളൂ വെയിലിന്റെ സ്രഷ്ടാവ് 26-കാരനായ ഇല്യ സിദറോവാണ് റഷ്യയില്‍ അറസ്റ്റിലായതെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
അമ്പതു ഘടകങ്ങളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തിലാണ് കളിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശരീരഭാഗങ്ങളില്‍ കുത്തി മുറിവേല്‍പ്പിക്കുക, അര്‍ദ്ധരാത്രിയില്‍ ഭയപ്പെടുത്തുന്ന വീഡിയോ കാണുക,ശരീരം മുറിവേല്‍പ്പിച്ച് ബ്ളൂവെയിലിന്റെ ചിത്രം വരയ്ക്കുക മാത്രമല്ല ഇതിന്റെ തെളിവായി ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും വേണം. ഇപ്രകാരം ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കും.
അമ്പതാമത്തെ ഘട്ടത്തിലാണ് ആത്മഹത്യാ ചലഞ്ച്. ഇത് 50 ദിവസം കളിക്കണം. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പിലെ ആത്മഹത്യാ കളിയാണ് ബ്ളൂവെയില്‍ ഗെയിം കളി. ചുരുക്കി പറഞ്ഞാല്‍ പരസ്പരം സ്വയം മരിക്കുവാന്‍ ധൈര്യപ്പെടുത്തുന്ന കളി. ഈ ഗെയിം ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യുവാന്‍ സാദ്ധ്യമല്ല. വിവരങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും.
ബ്ളൂവെയില്‍ ഗെയിം കളിച്ച് റഷ്യയില്‍ മാത്രം ഇരുനൂറോളം കൌമാരക്കാര്‍ ജീവനൊടുക്കിയെന്നാണ് വാര്‍ത്ത. ഇതോടെ ആഗോള തലത്തില്‍ത്തന്നെ ബ്ളൂവെയിലിനെതിരെ പ്രചരണം ശക്തമായിരുന്നു. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗെയിമിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കളി ഭ്രാന്ത് മൂത്ത് കഴിഞ്ഞ മാസം 14കാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് കത്തി ഉപയോഗിച്ച് കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതു ഈ കളിമൂലമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനു പുറമേ പെണ്‍കുട്ടി കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടിയതും പോലീസ് സ്ഥിരീകരിച്ചിരുന്നു. റഷ്യ, ഉക്രൈന്‍ , പോര്‍ച്ചുഗല്‍ , സ്പെയിന്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ ബ്ളൂവെയില്‍ എന്ന ഗെയിം നിലവിലുണ്ട്. കൂടാതെ ലാറ്റിന്‍ അമേരിക്ക, ഏഷ്യന്‍ രാജ്യങ്ങളിലും ഇത് പ്രചരിച്ചിട്ടുണ്ട്. നേരത്തെ ചാര്‍ലി ചാര്‍ലി എന്ന ഗെയിമും ഇതുപോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്റര്‍ നെറ്റില്‍ വ്യാപകമായതോടെ ഈ ഗെയിം നിരോധിച്ചിരുന്നു. സിദറോവിനെ പോലീസ് അറസ്റ്റു ചെയ്തത് ആത്മഹത്യാ ഗെയിമിലെ ഗ്രൂപ്പില്‍പെട്ട 32 കുട്ടികള്‍ ആത്മഹത്യ ചെയ്തതിനു തെളിവു കിട്ടിയതിനാണെന്നു പോലീസ് പറഞ്ഞു. പോലീസ് പിടകൂടിയപ്പോള്‍ ഇയാള്‍ പൊട്ടിക്കരഞ്ഞു. ബഹുനില കെട്ടിടങ്ങളുടെ മുകളില്‍നിന്നും താഴേക്കു ചാടിക്കുക, ഓടുന്ന ട്രെയിനില്‍നിന്നും മുന്നിലേക്കു ചാടുക തുടങ്ങി നിരവധി രീതിയില്‍ ആത്മഹത്യ ചെയ്തവരുണ്ട്. ഇതിനു തെളിവായി പോലീസ് നിരവധി മൊബൈല്‍ ഫോണുകള്‍ , ടാബ്ളറ്റുകള്‍ , കമ്പ്യൂട്ടറുകള്‍ , സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി.

