14 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് പെന്തക്കോസ്ത് കൗൺസിൽ
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനാല് അസംബ്ലി മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ.
സ്വന്തം നിലയിൽ മത്സരിക്കാൻ പെന്തകോസ്തുകാർ തീരുമാനിച്ചാൽ കേരള രാഷ്ട്രീയത്തിൽ പുതിയ ചലനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പെന്തകോസ്ത് സമുദായത്തിന് അർഹമായ രാഷ്ട്രീയ പരിഗണന ലഭിച്ചിട്ടില്ലെന്നതാണ് നീക്കത്തിന് പിന്നിലെന്ന് പ്രസിഡണ്ട് ബാബു പറയത്തുകാട്ടിൽ പറഞ്ഞു.
കേരളത്തിൽ ഇതുവരെ ഒരു എംഎൽഎയോ എംപിയോ ഇല്ലാത്ത ഏക സമുദായമാണ് പെന്തകോസ്ത് വിഭാഗമെന്നും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളിൽ പോലും അവഗണന തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
45 മണ്ഡലങ്ങളിൽ സ്വാധീനം ഉണ്ടായിട്ടും ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള മേഖലകളാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാറശാല മുതൽ പീരുമേട് വരെ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 28ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ തുടർനടപടികളിലേക്ക് കടക്കും.
പെന്തകോസ്ത് സമൂഹത്തെ സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ചും യുപിസി ചർച്ച ചെയ്യുന്നുണ്ടെന്ന് ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി.

