ചൈനയില്‍ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നവര്‍ മറ്റു മതങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ടു വന്ന വിശ്വാസികള്‍
ബീജിംഗ്: ചൈനയില്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് രാജ്യത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ ഏല്‍ക്കുന്നവര്‍ മറ്റു മതങ്ങളില്‍നിന്നു ക്രിസ്തുവിങ്കലേക്കു വരുന്ന വിശ്വാസികളാണ്.
ചൈനയില്‍ ഇസ്ളാം മതത്തില്‍നിന്നും, ബുദ്ധ മതത്തില്‍നിന്നും, തിബറ്റന്‍ സമൂഹത്തില്‍നിന്നും നൂറുകണക്കിനു ആളുകളാണ് ദിനംപ്രതി രക്ഷിക്കപ്പെട്ടു വരുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ വിട്ടുവന്ന സമൂഹത്തില്‍നിന്നും ഭരണകൂടത്തിന്റെ പക്ഷത്തുനിന്നും വലിയ പീഢനങ്ങളാണ് വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒറ്റപ്പെടലും, അതിക്രമവും, നീതി നിഷേധവുമൊക്കെ ക്രൈസ്തവരെ വേട്ടയാടുകയാണ്. ചൈനയുടെ ഔദ്യോഗിക കണക്കു പ്രകാരം രാജ്യത്ത് 6.4 മില്യണ്‍ തിബറ്റുകാരും, 20 മില്യണ്‍ മുസ്ളീം ജനവിഭാഗങ്ങളുമാണുള്ളത്. പുതുതായി രക്ഷിക്കപ്പെട്ടു വരുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ ബൈബിളുകള്‍ ലഭിക്കുന്നില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷയായ മാഡ്രയിന്‍ ഭാഷകളിലാണ് ബൈബിളുകള്‍ ലഭ്യമാകുന്നത്.
എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാഷയായ ഉയാഗര്‍ , കസാഖ്, തിബറ്റന്‍ എന്നീ ഭാഷകളിലെ ബൈബിളുകളാണ് അടിയന്തിരമായി ആവശ്യമായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് മാഡ്രയിന്‍ ഭാഷയില്‍ വായിക്കുവാന്‍ അറയില്ല. പുതുതായി ക്രിസ്തുവിങ്കലേക്കു കടന്നു വരുന്ന വിശ്വാസികള്‍ക്ക് ദൈവവചനം അത്യാവശ്യമായും പഠിക്കേണ്ടതുണ്ട്. അവര്‍ക്കുണ്ടാകുന്ന പ്രതികൂലങ്ങളേയും, പീഢനങ്ങളേയും ജയിക്കുവാന്‍ ദൈവവചനമാണ് അത്യാവശ്യമായിരിക്കുന്നത്. അതിനുള്ള സാമ്പത്തികം മിക്ക സഭകള്‍ക്കും, മിഷന്‍ സംഘടനകള്‍ക്കും ഇല്ലായെന്നുള്ളതും വാസ്തവമാണ്.

