യേശുവിനെ ക്രൂശിച്ചതിനെതിരായ കേസ്; കൂടുതല്‍ തെളിവുകളുമായി കെനിയന്‍ അഭിഭാഷകന്‍ വീണ്ടും കോടതിയെ സമീപിച്ചു

Breaking News Global

യേശുവിനെ ക്രൂശിച്ചതിനെതിരായ കേസ്; കൂടുതല്‍ തെളിവുകളുമായി കെനിയന്‍ അഭിഭാഷകന്‍ വീണ്ടും കോടതിയെ സമീപിച്ചു
നെയ്റോബി: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുവിനെ കുരിശിലേറ്റി കൊന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായി ചൂണ്ടിക്കാട്ടി കെനിയന്‍ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് കൂടുതല്‍ തെളിവുകള്‍ നിരത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

യേശുവിന്റെ മുഖത്ത് തുപ്പുകയും, ഉപദ്രവിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തത് നിയമലംഘനമാണ്. ഇതിനെതിരെയാണ് കെനിയന്‍ അഭിഭാഷകനായ ഡോള ഇന്‍ഡിഡിസ് ഹാഗാ ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഡോള 2007-ല്‍ ആയിരുന്നു കെനിയയിലെ നെയ്റോബി കോടതിയില്‍ ആദ്യ കേസു നല്‍കിയത്.

 

തിബര്യസ് (അന്ന് റോമന്‍ സാമ്രാജ്യം 42 ബി.സി. 37 എഡി) പെന്തിയോസ് പീലാത്തോസ്, ഹെരോദാവ് രാജാവ്, യെഹൂദാ മൂപ്പന്മാര്‍ എന്നിവരെ പ്രതികളാക്കിയായിരുന്നു ഡോള അന്ന് കേസ് നല്‍കിയത്. ആ കേസ് നെയ്റോബി കോടതി തള്ളിയിരുന്നു. പിന്നീട് ഡോള 2013-ല്‍ അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയില്‍ പരാതി നല്‍കിയിരുന്നു. അവിടെയും കേസ് പരിഗണനയ്ക്കുപോലും എടുക്കാതെ തള്ളി.

 

തുടര്‍ന്ന് കൂടുതല്‍ നിയമപരമായ തെളിവുകളും വകുപ്പുകളും പഠിച്ചാണ് ഡോള ഈ വര്‍ഷം മാര്‍ച്ചു മാസത്തില്‍ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇത്തവണ ബൈബിളില്‍നിന്നും കൂടുതല്‍ തെളിവുകള്‍ വ്യക്തതയോടെ പഠിച്ച് വളരെ പ്രതീക്ഷയോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. അതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ കൃത്യതയോടെ നടത്തുന്നതായി ഡോള കഴിഞ്ഞ ആഴ്ച വ്യക്തമാക്കി.

 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന യേശുവിന്റെ വിചാരണ നീതിപൂര്‍വ്വമായിരുന്നില്ല എന്നും യേശുവിനെതിരെ നിരത്തിയ തെളിവുകള്‍ യാതൊരു വിലയും ഇല്ലാത്തവയാണെന്നും സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് ഡോള. അന്നത്തെ പ്രതികള്‍ ജീവിച്ചിരുന്ന രാജ്യങ്ങള്‍ സ്വാഭാവികമായും യിസ്രായേലും ഇറ്റലിയുമാണ്. ഇതൊരു ചരിത്ര സംഭവമാണ്.

 

യേശുക്രിസ്തുവിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കേണ്ടതും, കാത്തുസൂക്ഷിക്കേണ്ടതും എന്റെ കടമയാണ്. അതുകൊണ്ട് ഏതറ്റം വരെയും പോകേണ്ടിവന്നാലും കേസില്‍നിന്നു താന്‍ പിന്മാറുകയില്ലെന്നു ഡോള പറയുന്നു.

 

ഒരു കത്തോലിക്കാ വിശ്വാസിയും അറിയപ്പെടുന്ന അഭിഭാഷകനും കെനിയന്‍ ജുഡിഷ്യറിയിലെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നതുമായ ഡോള ഇന്‍ഡിഡിസ് യേശുവിന്റെ ക്രൂശീകരണത്തിലെ നീതിക്കായുള്ള പോരാട്ടത്തില്‍ ശക്തിയായി മുന്നോട്ടു പോവുകയാണ് എന്നാണ് വാര്‍ത്ത.

Leave a Reply

Your email address will not be published.