നൈജീരിയായില്‍ കൂട്ടക്കൊല, 38 ക്രൈസ്തവര്‍ മരിച്ചു
ജോസ്: നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം നൈജീരിയായില്‍ ക്രൈസ്തവരെ വീണ്ടും കൂട്ടക്കൊല ചെയ്തു.
സെപ്റ്റംബര്‍ 16-ന് പുലര്‍ച്ചെ 2 മണിക്ക് പ്ളോട്ടോ സംസ്ഥാനത്ത് മങ്കുവില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന തദ്ദേശവാസികളായ ക്രൈസ്തവരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി. 18 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെപ്റ്റംബര്‍ 14-നു പുലര്‍ച്ചെ 1 മണിക്ക് ബാര്‍ക്കിന്‍ ലേഡിയിലെ ഫോറനില്‍ ഉണ്ടായ സമാനമായ ആക്രമണത്തിലും 17 പേര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 15-ന് തരാബ സംസ്ഥാനത്ത് ഐബിയിലും പുലര്‍ച്ചെ 3 മണിക്ക് നടന്ന ആക്രമണത്തില്‍ 3 പേര്‍ മരിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ആക്രമണങ്ങള്‍ക്കു പിന്നില്‍ കന്നുകാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍പ്പെട്ട മുസ്ളീങ്ങളാണ്. ഇവര്‍ വര്‍ഷങ്ങളായി കര്‍ഷകരായ ക്രിസ്ത്യാനികളുമായി ശത്രുതയിലാണ്. ആക്രമണങ്ങളെത്തുടര്‍ന്ന് 5000 ക്രൈസ്തവര്‍ വീടും നാടും ഉപേക്ഷിച് മറ്റ് സ്ഥലങ്ങളില്‍ പോയി. അക്രമികള്‍ ക്രൈസ്തവരുടെ 150 വീടുകളും തകര്‍ത്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ റിഫോംസ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റിലെ അംഗങ്ങളാണെന്ന് പാസ്റ്റര്‍ കാലേബ് അഹമ പറഞ്ഞു. ക്രൈസ്തവരുടെ വീടുകള്‍ രാത്രിയുടെ മറവില്‍ ആയുധങ്ങളുമായെത്തി ആകമിച്ച് കൊള്ളയടിക്കുക പതിവാണ്.

