നൈജീരിയയില്‍ കൊല്ലപ്പെട്ടത് 200 ക്രൈസ്തവര്‍ , 160 വീടുകള്‍ അഗ്നിക്കിരയാക്കി
അബുജ: നൈജീരിയായിലെ കഡുന സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 200-ലധികം ക്രൈസ്തവരെ.
ഇവര്‍ 160 വീടുകള്‍ കത്തിച്ചു ചാമ്പലാക്കി. മാര്‍ച്ച് 11-ന് തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ മാത്രം 50 പേര് മരിച്ചിരുന്നു. കജുരു പ്രാദേശിക ഭരണകൂടത്തിന്റെ അധീനതയിലുള്ള ഇന്കിരിമി, ഡൊഗോന്നമ, ഉന്ഗ്ളാന്ഗോരാ ഗ്രാമങ്ങളിലാണ് തീവ്രവാദികള്‍ ക്രൂരമായ ആക്രമണം നടത്തിയത്.
3 സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് തോക്കും കൊടുവാളുകളും ഉപയോഗിച്ച് ക്രൈസ്തവരെ ആക്രമിച്ചത്. ഒരു സംഘം ഗ്രാമവാസികള്‍ക്കുനേരെ വെടിയുതിര്‍ത്തപ്പോള്‍ രണ്ടാമത്തെ സംഘം വീടുകള്‍ കത്തിച്ചു. മൂന്നാമത്തെ സംഘം രക്ഷപെടാന്‍ ശ്രമിച്ചവരെ പിന്തുടര്ന്നു ആക്രമിച്ചു.
സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ കഡുനയില്‍ ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന ദംഡാര പ്രദേശത്താണ് ഏറെ ആക്രമണങ്ങള്‍ ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് കജുരു പ്രാദേശിക ഭരണ മേഖലയില്‍ കഡുന ഗവര്‍ണര്‍ നസീര്‍ അല്‍ റൂഫായി കര്‍ഫ്യു പ്രഖ്യാപിച്ചു.
മാര്‍ച്ച് 16-ന് പുലര്‍ച്ചെ 4 മണിക്ക് വെടിയൊച്ച കേട്ടാണ് തങ്ങള്‍ ഉണര്‍ന്നത്. ഭയാനകമായ രംഗം കണ്ട് പ്രാണരക്ഷാര്‍ത്ഥം വീടുകളില്‍നിന്നും ഓടി രക്ഷപെടാന്‍ ശ്രമം നടത്തി. ചിലര്‍ വെടിയേറ്റു താഴെവീണു. രക്ഷപെട്ട ആമോസ് സാമുവേല്‍ (40) പറഞ്ഞു.
മാര്‍ച്ച് 10-ന് കജുരുവിലെ ഉങ്വാന്‍ ബാര്‍ഡി ഗ്രാമത്തില്‍ 17 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മാറോ, കജുറും മേഖലയില്‍ ഫെബ്രുവരി 26-ന് 38 പേര് കൊല്ലപ്പെടുകയും 40 വീടുകള്‍ അഗിനിക്കിരയാകുകയും ചെയ്തു. പലപ്പോഴായി നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.
ക്രൈസ്തവ പീഢനങ്ങളില്‍ ആഗോള തലത്തില്‍ ആദ്യത്തെ 50 രാഷ്ട്രങ്ങളില്‍ ഓപ്പണ്‍ ഡോര്‍സിന്റെ 2019-ലെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ നൈജീരിയ 12-ാം സ്ഥാനത്താണ്. കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി വിഭാഗത്തില്‍പ്പെട്ടവരാണ് അക്രമികള്‍ .
ഇവര്‍ ആയുധങ്ങളുമായാണ് വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാനായി ഇറങ്ങുക. നിസ്സാര പ്രശ്നങ്ങള്‍ പര്‍വ്വതീകരിച്ച് പ്രപശ്നങ്ങള്‍ ഉണ്ടാക്കി ക്രൈസ്തവരെ കൂട്ടത്തോടെ ഇരുളിന്റെ മറവില്‍ ആക്രമിച്ചു കൊലപ്പെടുത്തുകയാണ് രീതി.

