പരിഷ്ക്കരണ വാദിയുടെ വിജയം, ഇറാനില്‍ ക്രൈസ്തവര്‍ക്ക് പ്രയോജനകരമേ?
ടെഹ്റാന്: കടുത്ത യാഥാസ്ഥിക എതിരാളിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തി പരിഷ്ക്കരണ വാദിയായ മസൂദ് പെസെഹ്കിയാന് ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ക്രൈസ്തവ ലോകം ഉറ്റുനോക്കുകയാണ്.
ഇനി നയങ്ങള്‍ മാറ്റുമോ? 30 ദശലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയതില്‍ 53.3 ശതമാനം നേടിയ ശേഷമാണ് ഡോ. പെസെഫ്കിയാന് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇറാന്റെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മെയ് മാസത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
റെയ്സി ഇറാനിലെ പരമോന്നത ഇസ്ളാം മത മൌലിക നേതാവ് ഖൊമേനിയുടെ അടുത്തയാളും കടുത്ത യാഥാസ്ഥികകനുമാണ്. അദ്ദേഹത്തിനു പകരമാണ് ഇതേ സ്ഥാനത്ത് സയീദ് ജലീലിയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
എന്നാല്‍ കാര്‍ഡിയാക് സര്ജന് കൂടിയായ ഡോ. പെസെഫ്കിയാന് ജയിച്ചു കയറുകയായിരുന്നു. ഇറാന് ഇപ്പോള്‍ ഇസ്രായേലുമായി കൊമ്പുകോര്‍ത്തിരിക്കുന്ന വേളയാണ്.
ഹമാസിനും ഹിസ്ബുള്ളയ്ക്കുമൊക്കെ ശക്തമായ പിന്തുണയും സഹായവും ചെയ്തു വരുന്നതായാണ് ലോകം കണ്ടത്. യിസ്രായേലിനോടുള്ള സമീപനത്തിലും പുതിയ ഇറാന് പ്രസിഡന്റിന്റെ നയങ്ങള്‍ എന്താണെന്നു കാത്തിരിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.
ഇസ്ളാമില്നിന്നു പരിവര്‍ത്തനം ചെയ്തവര്‍ ഉള്‍പ്പെടെയുള്ള ഇറാനിലെ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരും ഇപ്പോള്‍ ആകാംഷയിലാണ്. കര്‍ശനമായ ഇസ്ളാമിക റിപ്പബ്ളിക്കില്‍ കൂടുതല്‍ അവകാശങ്ങള്‍ എന്തെങ്കിലും ലഭിക്കുമോ എന്നു കാണാന്‍ കാത്തിരിക്കുകയാണ്.
പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹം ഉള്‍പ്പെടെ ഇറാനില്‍ ഇപ്പോള്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കാതെ കഴിയുകയാണ്. ഇറാന്റെ ഭാഷയായ ഫാര്‍സിയില്‍ ബൈബിള്‍ വായിക്കുകയോ ഇസ്ളാമില്‍നിന്നും പരിവര്‍ത്തനം ചെയ്ത ക്രൈസ്തവരുമായി എന്തെങ്കിലും ബന്ധം സ്ഥാപിക്കുകയോ ചെയ്യാന്‍ പരമ്പരാഗത ക്രൈസ്തവര്‍ക്ക് അവകാശമില്ല.
മതം മാറുന്നത് കടുത്ത ശിക്ഷ ഏല്ക്കുന്ന കുറ്റമാണ്. ക്രൈസ്തവ പ്രവര്‍ത്തനങ്ങളുടെയും ആരാധനയുടെയും പേരില്‍ ഇപ്പോള്‍ത്തന്നെ ഇറാന് ജയിലുകളില്‍ നൂറുകണക്കിനു വിശ്വാസികള്‍ തടവില്‍ കഴിയുന്നു.
ഇസ്ളാം മത വിശ്വാസികള്‍ ആയ യുവ തലമുറകള്‍ ഉള്‍പ്പെടെ രാജ്യത്തെ കര്‍ശന നിയമത്തിനെതിരായി പോരാടിയതിന്റെ ഫലമാണ് പരിഷ്ക്കരണ വാദിയായ പുതിയ പ്രസിഡന്റ് രാജ്യത്തിന്റെ തലപ്പത്ത് എത്തിയത്.

