പലസ്തീന്‍ പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുന്നു; അമേരിക്ക യിസ്രായേലിന് ആയുധങ്ങള്‍ അയയ്ക്കുന്നു, മൂന്നാം ലോകമഹായുദ്ധത്തിലേക്കോ?
യെരുശലേം: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണങ്ങളില്‍ ഞെട്ടിയ യിസ്രായേല്‍ കനത്ത തിരിച്ചടികള്‍ നല്‍കുമ്പോഴും ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ ഏവരെയും ആശങ്കപ്പെടുത്തുന്നു.
പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. മറുവശത്ത് യിസ്രായേലിനു പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക ആയുധങ്ങള്‍ അയച്ചു തുടങ്ങങ്ങി. യിസ്രായേല്‍ -പലസ്തീന്‍ യുദ്ധം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കു കടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്ന ആശങ്ക.
അബ്ബാസിന്റെ സന്ദര്‍ശനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും റഷ്യയിലുള്ള പലസ്തീന്‍ അംബാസിഡറായ അസ്മെല്‍ ഹാഫിസ് നോഫല്‍ പരഞ്ഞു.
ഇതു സംബന്ധിച്ച് ക്രംലിനില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാനുള്ള കാത്തിരിപ്പിലാണെന്ന് നോഫല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പരഞ്ഞു.
യിസ്രായേല്‍ -ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തിനും നേരെയുള്ള ആക്രമണത്തെ റഷ്യ അപലപിച്ചിരുന്നു. സ്വതന്ത്ര പലസ്തീന്‍ എന്ന ആവശ്യത്തെ യു.എസ്. അവഗണിക്കുന്നതില്‍ റഷ്യ കുറ്റപ്പെടുത്തുകയും ചെയ്തു.
യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടലിനെ റഷ്യ വിമര്‍ശിച്ചു. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.
അയ്യായിരം നാവികരും അനവധി പോര്‍ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാള്‍ഡ് ആര്‍ ഫോര്‍ഡ് മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. മറ്റ് യുദ്ധക്കപ്പലുകള്‍ ഇതിനോടകം എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ .
ഗാസായില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ഭവന രഹിതരായെന്ന് യു.എന്‍ വെളിപ്പെടുത്തിയിരിക്കുന്നു. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു യിസ്രായേല്‍ .
ഹമാസ് ആക്രമണത്തിന്റെ തൊട്ടുപിന്നാലെ ഞങ്ങള്‍ യുദ്ധത്തിലാണ് എന്നാണ് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. അതായത് ഇതൊരു സാധാരണ സംഘര്‍ഷമായി കാണാനാവില്ലെന്ന് വ്യക്തമാക്കുകയാണ് യിസ്രായേല്‍ .

