മനസില്‍ പറയും, എഐ അതിനെ വാക്കുകളാക്കും, സംസാരശേഷി നഷ്ടപ്പെട്ട ആള്‍ക്ക് സഹായവുമായി ഗവേഷകര്‍
ന്യുയോര്‍ക്ക്: സംസാരശേഷി നഷ്ടപ്പെട്ട 68 കാരിക്ക് എഐ സാങ്കേതിക വിദ്യയിലൂടെ സംസാരിക്കാന്‍ അവസരമൊരുക്കി ഗവേഷകര്‍ . അമേരിക്കക്കാരിയായ പാറ്റ് ബെന്നറ്റിനാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ എഐ നിര്‍മ്മിത ബുദ്ധി സഹായത്തോടെ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഒരുക്കിയത്.
13 വര്‍ഷം മുമ്പാണ് അമിയോരടോഫിക് ലിറ്ററല്‍ സ്ക്ളിറോസിസ് (എ.എല്‍എസ്) എന്ന നാഡികളെ ബാധിക്കുന്ന രോഗം പാറ്റിനു പിടിപെട്ടത്. വൈകാതെ സംസാരശേഷിയും നഷ്ടപ്പെട്ടു.
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങും ഇതേ രോഗത്തെ നേരിട്ടയാളാണ്. എന്നാല്‍ കവിളിലെ പേശിയുടെ ചലനം വാക്കുകളാക്കി അതുപിന്നെ ശബ്ദമാക്കി, ഇങ്ങനെയായിരുന്നു ഹോക്കിങ് ജനത്തോട് സംസാരിച്ചുകൊണ്ടിരുന്നതെങ്കില്‍ പാറ്റ് ഇപ്പോള്‍ സംസാരിക്കുന്നത് അതി നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ .
2012-ല്‍ പാറ്റിന്റെ രോഗം ഗുരുതരമായപ്പോള്‍ സ്റ്റഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ സഹായവുമായെത്തി. പാറ്റ് അവരോട് സഹകരിച്ചു തുടങ്ങി.
ക്ളിനിക്കിന്റെ ട്രയലിന്റെ ഭാഗമായി അവരുടെ തലച്ചോറില്‍ ആസ്പിരിന്‍ ഗുളികയുടെ വലിപ്പമുള്ള നാല് സെന്‍സറുകള്‍ സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. ഈ സെന്‍സറുകള്‍ തലച്ചോറിലെ തരംഗങ്ങളെ പിടിച്ചെടുത്ത് കമ്പ്യൂട്ടറുകള്‍ക്ക് കൈമാറി.
മിനിറ്റില്‍ 62 വാക്കുകളായിരുന്നു വേഗം. എഐയുടെ സഹായത്തോടെ അതു വാചകങ്ങളും ശബ്ദവുമായി മാറി. സംസാരിശേഷി നഷ്ടമായവര്‍ക്ക് ഈ സാങ്കേതിക വിദ്യ അനുഗ്രഹമാകുമെന്നു കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫിലിപ്സ് സാബ്സ് പറഞ്ഞു.
വലിയ ലോകത്ത് ശബ്ദമില്ലാതാകുന്നവര്‍ക്ക് പ്രതീക്ഷയാണ് സ്റ്റഫോര്‍ഡ് ഗവേഷകര്‍ ലോകത്തിനു സമ്മാനിച്ചതെന്നു പാറ്റ് പ്രതികരിച്ചു.

