പാക്കിസ്ഥാനിലെ ആക്രമണം; നാശനഷ്ടം സംഭവിച്ച ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍
ലാഹോര്‍ : പാക്കിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച ക്രൈസ്തവര്‍ക്കെതിരെ മുസ്ളീം കലാപകാരികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നു കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ -ഉല്‍ -ഹക്ക് കാക്കര്‍ പറഞ്ഞു.
ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അക്രമം നടത്തിയവര്‍ക്കും അതിനു നേതൃത്വം നല്‍കിയവരെയും ശിക്ഷിക്കുമെന്നും കാക്കര്‍ പ്രതിജ്ഞ എടുക്കുകയും കലാപകാരികളെ മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
നാശനഷ്ടങ്ങള്‍ നേരിട്ട ഓരോ കുടുംബത്തിനും രണ്ട് മില്യണ്‍ രൂപ (6,800 ഡോളര്‍ ) നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒന്നായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ റെയ്ഡുകളില്‍ ഇതുവരെ 160 പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൊഖ്സാന്‍ നഖ്വി ഞായറാഴ്ച ആക്രമണങ്ങള്‍ നടന്ന ജരന്‍വാലിയിലെത്തി കത്തിനശിച്ച ചര്‍ച്ചുകളില്‍ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
നഗരത്തിലെ പുരോഹിതനായ ഖാലിദ് മുഖ്താര്‍ അവിടത്തെ ക്രിസ്ത്യന്‍ സമൂഹത്തെപ്പറ്റി നഖ്വിയുമായി സംസാരിച്ചു. അവരുടെ സുരക്ഷയെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്.
ജരന്‍വാലയില്‍ 26 ക്രിസ്ത്യന്‍ ആരാധനലയങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.
തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെയും വീടുകളുടെയും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി നഖ്വി പറഞ്ഞു. ആക്രമണങ്ങളെ ഭയന്ന് വീടുകള്‍ വിട്ട് പാലായനം ചെയ്ത നൂറുകണക്കിനു ക്രൈസ്തവരില്‍ ചിലര്‍ തിരികെ നാട്ടിലെത്തിയിട്ടുണ്ട്.

