കുട്ടികളടക്കം 20 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
പ്ളേറ്റോ: നൈജീരിയായില്‍ കുട്ടികളടക്കം 20 ക്രൈസ്തവരെ കലാപകാരികളായ മുസ്ളീങ്ങള്‍ കൂട്ടക്കൊല ചെയ്തു. സെപ്റ്റംബര്‍ 8-ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ മദ്ധ്യ-വടക്കന്‍ നൈജീരിയായിലെ പ്ളേട്ടോ സംസ്ഥാനത്ത് മിയാങ്ങോ ജില്ലയിലെ ആന്‍ച ഗ്രാമത്തിലാണ് നിഷ്ഠൂര കൊലപാതകം അരങ്ങേറിയത്.
രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവരെ വിളിച്ചുണര്‍ത്തി വെടിവെച്ചതിനുശേഷം വെട്ടിയും കഴുത്തറത്തുമാണ് കൊലപ്പെടുത്തിയത്. വടക്കന്‍ നൈജീരിയായിലെ പരമ്പരാഗത കര്‍ഷകരും തൊഴിലാളികളുമായ ക്രൈസ്തവരുടെ ബദ്ധവൈരികളും കന്നുകാലികളെ മേയിക്കുന്ന വിഭാഗക്കാരുമായ ഫുലാനി മുസ്ളീങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് ബാസ്സ പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ 19 പേരും ആന്‍ചയിലെ സലാമ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗങ്ങളാണ്. ഒരാള്‍ മെതഡിസ്റ്റ് സഭക്കാരനും.
ഇവിടത്തെ വിശ്വാസികള്‍ ഏതെങ്കിലും ഒരു പ്രശ്നത്തിലോ, മുസ്ളീങ്ങള്‍ക്കെതിരെ തിരിയുകയോ ചെയ്തിട്ടില്ല. കേവലം തെറ്റിധാരണയുടെ പേരില്‍ മാത്രം രാത്രിയുടെ മറവില്‍ ചില തീവ്രവാദി സംഘങ്ങളുടെ പിന്തുണയോടുകൂടി നടത്തിയ അരും കൊലയാണിതെന്ന് സലാമ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ നഞ്ചവത് ലാവന്‍ , സെക്രട്ടറി ജോണ്‍ ബുലസ് എന്നിവര്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ 3 മാസം പ്രായമുള്ള കുഞ്ഞു മുതല്‍ 80 വയസ്സുള്ള പിതാവു വരെയുണ്ട്.
സാതി ഇഷയ (9), അവേ ഇഷയ (5), അസുമി മണ്ടേ (3 മാസം), ലാമി മണ്ടേ (3), ഇമ്മാനുവേല്‍ സണ്ടേ (6), ഇഷായ സണ്ടേ (8), ഫ്രൈഡേ ജോണ്‍ (17), അയോ ജോണ്‍ (10), ദേബാ ജോണ്‍ (7), ബുലസ് റോഹന്‍ (50), ലാറാബാ ബുലസ് (45), മുസ ഇഷായ (21), ഗാദോ ഒഡോ (75), സേയി മുസ (19), കാണ്ടേ അഹമ്മദ് (48), ഇഷായ അഹമ്മദ് (40), ബാല ഇഷായ (18), ടീന മണ്ടേ (20), ലാമി ഇഷായ (40), അഹമ്മദ് റോഹന്‍ (80) എന്നിവരാണ് മരിച്ചത്.
കൂടാതെ 6 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തലാതു ഗാഡോ (60), മായി അംഗ്വ മണ്ടേ (16), താലതു ജോണ്‍ (46), മണ്ടേ അഹമ്മദ് (24), വോ മണ്ടേ (4), ടീന അഹമ്മദ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരില്‍ പലരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
നിസ്സാര കാര്യങ്ങളുടെ പേരില്‍ ക്രസ്തവരെ മനപൂര്‍വ്വം കൊലപ്പെടുത്തുന്നത് നൈജീരിയായില്‍ പതിവാണ്. നൈജീരിയായിലെ ജനസംഖ്യയില്‍ 51.3 ശതമാനം പേരും ക്രൈസ്തവരാണ്. എന്നാല്‍ മദ്ധ്യ നൈജീരിയായിലും വടക്കന്‍ നൈജീരിയായിലും മുസ്ളീങ്ങളാണ് ഭൂരിപക്ഷം.

