അടച്ചിട്ട വീട്ടിലിരിക്കുന്ന കുട്ടികള്‍ കൂടുന്നു; പുറത്തിറങ്ങുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപയുമായി ദക്ഷിണ കൊറിയ
സോള്‍ : മാതാപിതാക്കളില്‍നിന്നും കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു വീട്ടിനുള്ളില്‍ അടച്ചിട്ട് കഴിയുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അടിയന്തിര പദ്ധതിയുമായി മുന്നോട്ട്.
ഒമ്പതിനും 24-നുമിടയില്‍ പ്രായമുള്ളവര്‍ വീട്ടിനുള്ളില്‍ അടച്ചിട്ട മുറികളില്‍ കഴിയുന്നവര്‍ പഠനത്തിനും മറ്റുമായി പുറത്തിറങ്ങിയാല്‍ പ്രതിമാസം ആറര ലക്ഷം യുവാന്‍ (ഏകദേശം 40,000 രൂപ) വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
കോവിഡിനുശേഷം രാജ്യത്ത് യുവാക്കളുടെ പിന്‍മാറ്റം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. തൊഴില്‍ മേഖലയില്‍ എത്തിപ്പെടുന്നവരുടെ സംഖ്യയും വന്‍ തോതില്‍ കുറഞ്ഞു വരുന്നുണ്ട്.
രാജ്യത്തെ ജനസംഖ്യയില്‍ 19-നും 39-നും ഇടയിലുള്ളവരില്‍ മൂന്നു ശതമാനത്തോളം പേര്‍ ഒറ്റപ്പെട്ട് ഏകാകികളായി കഴിയുന്നവരാണെന്നാണ് കണക്ക്. ഏകദേശം മൂന്നരലക്ഷം പേര്‍ . സാമൂഹിക അരക്ഷിതാവസ്ഥ, മാനസിക സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ കാരണമാകുന്നതായി കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് പറയുന്നു.
ജനസംഖ്യയില്‍ വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ മുന്നിലാണ് ദക്ഷിണ കൊറിയ.
കുട്ടികളുടെ ജനസംഖ്യാ പ്രാതിനിധ്യം കുറഞ്ഞു വരുന്നതും ഭീഷണിയാണ്. ജനന നിരക്ക് ഉയര്‍ത്താനുള്ള ബോധവത്ക്കരണത്തിനും മറ്റു നടപടികള്‍ക്കുമായി ഇതിനകം 20,000 കോടി ഡോളര്‍ സര്‍ക്കാര്‍ ചിലവിട്ടിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. ഒരു സ്ത്രീക്കു പിറക്കുന്ന കുഞ്ഞിന്റെ ശരാശരി കഴിഞ്ഞ വര്‍ഷം 0.78 ശതമാനമായി താണിരുന്നു. ലോകത്ത് ഒന്നിനു താഴെ ജനന നിരക്കുള്ള ഏക രാജ്യമാണ് നിലവില്‍ ദക്ഷിണ കൊറിയ.
കുട്ടികളെ വളര്‍ത്താനുള്ള ചെലവുള്‍പ്പെടെ ഏറെ കൂടുതലായതാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .

