എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം
കോവിഡ് ബാധിതരില്‍ എട്ടില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒരു രോഗലക്ഷണമെങ്കിലും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി ഞെട്ടിക്കുന്ന ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അമ്പത് കോടിയിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രോഗലക്ഷണങ്ങളാണ് കോവിഡ് രോഗികളിലുള്ളതെന്ന് പറയുന്നു. രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുമെന്ന കണ്ടെത്തല്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകര്‍ പറയുന്നു.
കോവിഡ് ബാധിതരായവരിലും അല്ലാത്തവരുമായ നെതര്ലാന്റിലുള്ള 76,400 മുതിര്‍ന്നവരില്‍ ഓണ്‍ലൈനായാണ് പഠനം നടത്തിയത്. കോവിഡ് ബാധിതരില്‍ പൊതുവായി കാണപ്പെടുന്ന 23 ലക്ഷണങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.
2020 മാര്‍ച്ചിനും 2021 ഓഗസ്റ്റിനും ഇടയില്‍ ഓരോരുത്തരും 24 തവണ ചോദ്യാവലിക്ക് ഉത്തരം നല്കി. 4200 പേര് (ഏകദേശം 5.5 ശതമാനം) ഈ കാലയളവില്‍ കോവിഡ് ബാധിതരായും, രോഗബാധിതരായവരില്‍ 21 ശതമാനം പേരില്‍ കോവിഡ് ബാധിച്ച് മൂന്നു മുതല്‍ അഞ്ചു വരെയുള്ള മാസം ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും നീണ്ടു നിന്നു.
കോവിഡ് ബാധിക്കുന്ന 9 ശതമാനം ആളുകളിലും സമാനമായ ലക്ഷണങ്ങള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 12.7 ശതമാനം ആളുകളില്‍ (എട്ടില്‍ ഒരാള്‍ക്ക്) ഈ ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
നെഞ്ചുവേദന, ശ്വാസം മുട്ടല്‍ , പേശീ വേദന, രുചിയും മണവും നഷ്ടപ്പെടുക, ക്ഷീണം തുടങ്ങിയവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍ . ദീര്‍ഘകാല കോവിഡ് മറ്റു രോഗങ്ങളുടെ നിര്‍ണയത്തെ ബാധിക്കുമെന്നും ഇത് ഗൌരവമായ വിഷയമാണെന്നും ഗവേഷകര്‍ പറയുന്നു.

