ഹിറ്റ്ലറുടെ കൂട്ടക്കൊലയെ അതിജീവിച്ച 400 യഹൂദര്‍ വാക്സിന്‍ സ്വീകരിച്ചു
വിയന്ന: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ല്റുടെ നാസി പട യഹൂദന്മാരെ പീഢിപ്പിച്ച് കൊല്ലാനായി സ്ഥാപിച്ച തടങ്കല്‍ പാളയത്തില്‍നിന്നും മരണത്തെ അതിജീവിച്ച 400 ഓളം യഹൂദന്മാര്‍ കഴിഞ്ഞ ആഴ്ച കോവിഡ് വാക്സിന്‍ സ്വീകരിച്ചു.
ഓസ്ട്രിയാക്കാരും, സ്ളോവാക്യരുമായ ഇവര്‍ ഓസ്ട്രേലിയായിലെ വിയന്നയില്‍ ജനുവരി 27-ന് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ വാക്സിന്‍ കുത്തിവെയ്പു ക്യാമ്പില്‍ പങ്കെടുത്തവരാണ്. എല്ലാവരും 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.
നാസികളുടെ കുപ്രസിദ്ധമായ തടങ്കല്‍ പാളയത്തില്‍ ഏറ്റവും വലിയ പാളയമായിരുന്നു ഓഷ്വിറ്റ്സില്‍ . ഇത് തെക്കന്‍ പോളണ്ടിലെ സ്ഥലമാണ്. ഇവിടെ കഴിഞ്ഞിരുന്നവരാണ് ഇപ്പോള്‍ വാക്സിന്‍ എടുത്തത്. അന്ന് രഷ്യന്‍ സേന തടങ്കല്‍ പാളയത്തില്‍ നിന്നും യഹൂദരെയും മറ്റും മോചിപ്പിക്കുകയായിരുന്നു.
അങ്ങനെ രക്ഷപെട്ടവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരാണിവര്‍ . അന്ന് കൌമാരക്കാരായിരുന്നു ഇവര്‍ . തടങ്കല്‍ പാളയത്തില്‍നിന്നും മോചിതരായതിന്റെ 76-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് യഹൂദ ജനത വാക്സിന്‍ സ്വീകരിക്കാനെത്തിയത്.
അന്ന് ഈ തടങ്കല്‍ പാളയത്തില്‍ ഏകദേശം 30 ലക്ഷത്തോളം യഹൂദരെ കൂട്ടക്കൊല ചെയ്തിരുന്നു. വിഷം കുത്തിവെച്ചും, തൂക്കിലേറ്റിയും, വെടിവെച്ചും ഒക്കെയായിരുന്നു കൊലപാതകം.
തടങ്കല്‍ പാളയത്തില്‍ നരകയാതനകളായിരുന്നു. പട്ടിണിക്കിടുക, കഠിന ജോലികള്‍ ചെയ്യിക്കുക മുതലായവയെ അതിജീവിച്ചവരാണിവര്‍ .
സുരക്ഷാ ക്രമീകരണങ്ങളാല്‍ പലരും തങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതുപോലെ നാസി പീഢനത്തെ അതിജീവിച്ച ഏകദേശം 900 യഹൂദര്‍ ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുകയുണ്ടായി.

