ഭരണമാറ്റം പ്രയോജനകരമാകുമേ?
16-ാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബി.ജെ.പി.യുടെ
തേരാളി നരേന്ദ്രമോഡി നേതൃത്വം നല്കുന്ന സര്‍ക്കാരാണ് അധികാരത്തിലേറിയത്. ഈ വിജയം ഒരു വ്യക്തിയുടെ മാത്രമായി ബഹുഭൂരിപക്ഷവും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ചരിത്ര തോല്‍വിയണിഞ്ഞു, ഒപ്പം ചില ഘടക കക്ഷികളും. ഈ തിരഞ്ഞെടുപ്പു ഫലം നല്കുന്ന പ്രത്യേകത ഇന്ത്യ ഭരിക്കുവാന്‍ നേതൃത്വം നല്കിയ മുന്നണിയുടെ അംഗങ്ങളായ പല പ്രമുഖ ഘടക കക്ഷികളും തറപറ്റിയെന്നതാണ്. കുട്ടിപാര്‍ട്ടികളില്‍ ചിലതും തോല്‍വിയണിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നൂറുകണക്കിനു പാര്‍ട്ടികളാണുള്ളത്. പലതും ജാതി മതത്തിലും, വ്യക്തികളിലും അധിഷ്ഠിതമായ സംഘടകള്‍. ഇവ ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിനു വലിയ ബാദ്ധ്യത തന്നെയായിരുന്നു. 1989-നു ശേഷം നമ്മുടെ രാജ്യത്ത് ഭൂരിപക്ഷമുള്ള ഒരു ഒറ്റകക്ഷി അധികാരത്തില്‍ വന്നത് നല്ല കാര്യമാണ്. ആരുടെയും അനാവശ്യ സമ്മര്‍ദ്ദങ്ങളില്ലാതെയുള്ള ഭരണം കാഴ്ചവെയ്ക്കാന്‍ പുതിയ സര്‍ക്കാരിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.
മതേതര കക്ഷികള്‍ എന്നു അഭിമാനിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കനത്ത തോല്‍വി ഉണ്ടായത് വെറുതെയല്ല. അവരുടെ നയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു ജനം തിരസ്ക്കരിക്കാന്‍ കാരണം. അതിനു നാം മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല. അധികാരത്തിന്റെ ശീതളച്ഛായയില്‍ കഴിയുമ്പോള്‍ ജനത്തെ മറന്നു പ്രവര്‍ത്തിച്ചാല്‍ ജനം തിരിച്ചടിക്കുവാന്‍ പറ്റിയ ഏക അവസരം തെരഞ്ഞെടുപ്പു മാത്രമാണ്.
നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളെ പരോക്ഷമായെങ്കിലും നിയന്ത്രിക്കുന്നത് ഈ രാജ്യത്തെ ചില കുത്തക മുതലാളിമാരാണ്. ഇതില്‍ വന്‍ വ്യവസായികള്‍, ബിസിനസ്സുകാര്‍, ദൃശ്യ, പത്ര മാധ്യമ ഉടമകള്‍ വരെയുണ്ട്. അവരെ പിണക്കി ഭരിച്ചാല്‍ പണിപാളുമെന്നു കരുതി ജനത്തെ മറന്നാല്‍ പരാജയമാണ് ഗതി.
ഇന്ന് രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുന്നു., പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയ അടിസ്ഥാ നവസ്തുക്കള്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അടിക്കടി വിലകൂട്ടുന്നു. അഴിമതിയും, കൊള്ളയും ജനം കണ്ടു മടുത്തു. അക്രമവും, ഭീകരപ്രവര്‍ത്തനങ്ങളും നടമാടുന്നു. വര്‍ഗീയ ലഹളകള്‍ പതിവാകുന്നു. ഇതെല്ലാം നമ്മുടെ രാജ്യം എത്ര അധഃപതിച്ചിരിക്കുന്നു എന്നതിനു വ്യക്തമായ തെളിവുകളാണ്. ഇതിനെല്ലൊം പരിഹാരം ഉണ്ടായേ മതിയാകു. ഇന്ത്യയിലെ ന്യൂനപക്ഷം പ്രത്യേകിച്ച് ക്രൈസ്തവര്‍ നല്ലൊരു വിഭാഗം പുതിയ ഭരണമാറ്റത്തിങ്കല് ആശങ്കപ്പെട്ടിരിക്കാം. ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുകയാണ് ഏക പോംവഴി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതില്‍ കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികളെയും പാസ്റ്റര്‍മാരേയും മിഷണറിമാരേയും ആക്രമിക്കുകയും ആരാധനാ യോഗങ്ങള്‍ തടയുകയും ചെയ്യുന്നത് വര്‍ദ്ധിച്ചു വരികയാണ്. ഇവിടങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും മാറി മാറി ഭരിച്ചിരുന്നു. ഇപ്പോഴും ഈ രണ്ടു പാര്‍ട്ടികളാണ് ഭരണത്തിനു നേതൃത്വം നല്‍കുന്നത്.
എന്നിട്ടും ക്രൈസ്തവ പീഢനങ്ങള്‍ക്ക് കുറവുണ്ടോ? കൊടികളുടെ നിറം മാറിയാലോ, ഭരണമാറ്റം ഉണ്ടായാലോ, ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതും ഇതൊക്കെത്തന്നെയാണ്. അടികൊള്ളാനും ചവിട്ടുകൊള്ളാനും മാത്രം വിധിക്കപ്പെട്ടവരല്ല ക്രൈസ്തവര്‍. അവരും ഈ രാജ്യത്തെ പൌരന്മാരാണ്. അതുകൊണ്ട് ഇന്ത്യ ആരു ഭരിച്ചാലും വലിയ വ്യത്യാസം ഒന്നും തന്നെയില്ല. ഇന്ത്യയുടെ ഭരണഘട അനുശാസിക്കുന്ന നിയമങ്ങളും നീതിയും സ്വാതന്ത്ര്യവും ആര്‍ക്കും ഹനിക്കുവാന്‍ സാദ്ധ്യമല്ല.
അതു മറന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. നീതിയും നിയമങ്ങളും സംരക്ഷിക്കുന്ന വേദികളില്‍ ക്രൈസ്തവര്‍ പോരാടുകതന്നെ ചെയ്യണം. ഇന്ത്യക്കുവേണ്ടിയും ഭരണകര്‍ത്താക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.
ഷാജി. എസ്.

