23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ : യു.എന്നിന്റെ എതിര്‍പ്പ് അവഗണിച്ചു
ലാഹോര്‍ : പാക്കിസ്ഥാനില്‍ 15-മത്തെ വയസ്സില്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവാവിന് 23 വര്‍ഷത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ലാഹോര്‍ സ്വദേശിയായ അഫ്താഹ് ബഹദൂര്‍ മസി (38) നെയാണ് ജൂണ്‍ 10-ന് പുലര്‍ച്ചെ ലാഹോറിലെ കോട്ട് ലാഖ്പത് ജയിലില്‍ തൂക്കിക്കൊന്നത്. പ്ലമ്പര്‍ ജോലി ചെയ്തു വന്ന അഫ്താഹ് 1992-ല്‍ സ്ത്രീയേയും 2 കുട്ടികളേയും കൊലപ്പെടുത്തി എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. കേസില്‍ വധശിക്ഷയ്ക്കു വിധിച്ചു. അവന് 15 വയസ്സ് മാത്രമേ അന്ന് പ്രായമുണ്ടായിരുന്നുള്ളു.
അഫ്താഹിനെ നിര്‍ബന്ധിച്ച് കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്നും അന്ന് പോലീസ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും, പണം നല്‍കിയാല്‍ തന്നെ വെറുതെ വിടാമെന്നും തൂക്കിലേറ്റപ്പെടുന്നതിനു ഒരു ദിവസം മുമ്പ് ഈ ചെറുപ്പക്കാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ താന്‍ ജയിലില്‍ നിരവധി തവണ ക്രൂരമായ പീഢനങ്ങള്‍ക്കിരയായെന്നും ജയിലില്‍ താന്‍ നിരവധി തവണ മരിച്ചുവെന്നും അഫ്താഹ് വെളിപ്പെടുത്തിയിരുന്നു.
അഫ്താഹിന്റെ കേസിനെക്കുറിച്ചുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിക്കാനുള്ള കുറഞ്ഞ പ്രായം 2000-ത്തില്‍ 18 ആയി ഉയര്‍ത്തുകയും ചെയ്തു. അഫ്താഹിന്റെ വധശിക്ഷ നടപ്പാക്കിയത് ഐക്യരാഷ്ട്ര സഭയുടെയും, രാജ്യന്തര മനുഷ്യാവകാശ സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വക വെയ്ക്കാതെയായിരുന്നു.
അഫ്താഹിനെയും സാക്ഷികളെയും പോലീസ് പീഢിപ്പിച്ച് തെളിവുണ്ടാക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് പ്രൊജകട് പാക്കിസ്ഥാന്‍ (ജെ.പി.പി.) എന്ന മനുഷ്യാവകാശ സംഘടന ആരോപിച്ചു.

