ക്രിസ്തു സെപ്റ്റംബറില്‍ വരും എന്നു പ്രതീക്ഷിച്ച് സഭാ ഹാളില്‍ മാസങ്ങളോളം കാത്തിരുന്നവരെ മോചിപ്പിച്ചു
ഓണ്ഡോ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവ് പ്രതീക്ഷിച്ച് മാസങ്ങളോളം സഭാഹാളിനുള്ളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 77 പേരെ പോലീസെത്തി മോചിപ്പിച്ചു.
നൈജീരിയായിലെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഓണ്ടോയിലെ വലെന്റീനോയിലെ ബൈബിള്‍ ബിലിവര്‍ ചര്‍ച്ചിലാണ് അസാധാരണ സംഭവമുണ്ടായത്.
യേശുക്രിസ്തുവിന്റെ മടങ്ങിവരവ് 2022 ഏപ്രിലില്‍ സംഭവിക്കുമെന്ന് സഭയിലെ പാസ്റ്റര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മാസങ്ങളായി വിശ്വാസികള്‍ സഭാഹാളിനുള്ളിലെ നിലവറയില്‍ കഴിഞ്ഞിരുന്നത്. 23 കുട്ടികള്‍ ഉള്‍പ്പെടെ 77 പേരായിരുന്നു ഉണ്ടായിരുന്നത്.
സഭയിലെ അസിസ്റ്റന്റ് പാസ്റ്റര്‍ ജോസിയ പീറ്റര്‍ അസുമോസിയാണ് വിശുദ്ധന്മാരുടെ ഉയിര്‍പ്പ് ഏപ്രിലില്‍ സംഭവിക്കുമെന്ന് പ്രവചിച്ചു പറഞ്ഞത്. ഇതേത്തുടര്‍ന്ന് ചില വിശ്വാസികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സഭാഹാളിനുള്ളില്‍ താമസം തുടങ്ങിയിരുന്നുവെന്ന് ഇവരില്‍ ചിലര്‍ അസ്സോസ്സിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
തങ്ങളുടെ പെണ്മക്കളെ തട്ടിക്കൊണ്ടുപോയി സഭാഹാളിനുള്ളില്‍ ബന്ധിയാക്കി വെച്ചിരിക്കുന്നു എന്ന് ആരോപിച്ച് ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മക്കള്‍ക്കു പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം പാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കസ്റ്റഡിയിലെടുക്കുകയും വിശ്വാസികളെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഏപ്രിലില്‍ കര്‍ത്താവ് വരാത്തതിനെത്തുടര്‍ന്നു സെപ്റ്റംബറിലേക്കു മാറ്റിവെയ്ക്കുകയും ചെയ്തു. പോലീസ് ചര്‍ച്ചിലെ പാസ്റ്റര്‍ ഡേവിഡ് അനിമോവേഷി ഇദ്ദേഹത്തിന്റെ സഹായി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാത്തിരുന്നവരെ പോലീസ് അധികാരികള്‍ക്കു കൈമാറുകയായിരുന്നു.
എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടില്ലെന്നു പാസ്റ്റര്‍മാര്‍ പരഞ്ഞതായി പോലീസ് പ്രസ്സ് ഓഫീസര്‍ ഫുന്മിലായോ ഒടന്ലാമി പറഞ്ഞു. ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്.

