ഒരു വര്‍ഷം പിന്നിടുമ്പോഴും നൈജീരിയന്‍ പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ല
ബോര്‍ണോ: നൈജീരിയന്‍ ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയിട്ട് 1 വര്‍ഷം തികയുന്നു.
ഇന്നും പെണ്‍കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തത് ഭരണകൂടത്തിലുള്ള ജനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നു. 2014 ഏപ്രില്‍ 14നു രത്രി 10 മണിക്ക് ബോര്‍ണോ സംസ്ഥാനത്തെ ക്രൈസ്തവ ഭൂരിപക്ഷ നഗരമായ ചിബോക്കിലെ ഗവണ്മെന്റ് സെക്കന്ററി ബോര്‍ഡിംഗ് സ്കൂളിലെ 275 വിദ്യാര്‍ത്ഥിനികളെയാണ് സായുധരായ ബോക്കോഹറാം ഭീകരര്‍ 4 ട്രക്കുകളിലായി തട്ടിക്കൊണ്ടുപോയത്.
ഭീകരര്‍ വിദ്യാര്‍ത്ഥിനികളെ വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റി അജ്ഞാത സങ്കേതത്തിലേക്കു കൊണ്ടുപോയി എന്നു മാത്രം ഏവര്‍ക്കും അറിയാം. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല. ഇതില്‍ 43 പെണ്‍കുട്ടികള്‍ പലപ്പോഴായി രക്ഷപെട്ട് തിരികെ വന്നിരുന്നു. ഈ സംഭവം ലോകത്തെത്തന്നെ ഞെട്ടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ മോചനത്തിനായി ലോക ക്രൈസ്തവര്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടന്നു എങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഇതിനിടയില്‍ തീവ്രവാദികള്‍തന്നെ പെണ്‍കുട്ടികളുടെ വീഡിയോ ചിത്രങ്ങള്‍ പുറത്തു വിട്ടത് ലോകത്തെ ഞെട്ടിക്കുകയുണ്ടായി. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റി തീവ്രവാദികളുടെ ഭാര്യമാരാക്കിമാറ്റിയെന്നും വാര്‍ത്ത പുറത്തു വന്നപ്പോള്‍ പെണ്‍കുട്ടികള്‍ ലൈഗിക പീഢനത്തിനും ഇരയായി എന്നു പുറം ലോകം അറിഞ്ഞു.
15 മുതല്‍ 17 വയസുവരെയുള്ള ഈ കുട്ടികളുടെ അവസ്ഥ എന്താണെന്നും പറയേണ്ടതില്ലല്ലോ. ചില പെണ്‍കുട്ടികളെ തീവ്രവാദികള്‍ ചാവേറുകളാക്കി ബോംബു സ്ഫോടനങ്ങള്‍ വരെ നടത്തുകയുണ്ടായി. പെണ്‍കുട്ടികളുടെ മാതാപിതാക്കളും സഹോദരങ്ങളും കണ്ണീരോടെ കാത്തിരിക്കുകയാണ്.
നൈജീരിയന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ മോചനത്തിനായുള്ള നടപടികള്‍ കര്ക്കശമാക്കാത്തതില് വിവിധ രാജ്യങ്ങള്‍ പ്രതിഷേധിക്കുന്നുമുണ്ട്.

