ചാവുകടലിനെ രക്ഷിക്കാനായി ഇസ്രായേല്‍ -യോര്‍ദ്ദാന്‍ കരാര്‍ നിലവില്‍ വന്നു
അമ്മാന്‍ : അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ അത്ഭുത പ്രതിഭാസമായ ചാവുകടലിനെ സംരക്ഷിക്കാനായി ഇസ്രായേലും യോര്‍ദ്ദാനും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടു. ചാവുകടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതുമൂലം ചാവുകടലിലെ ജലക്ഷാമത്തിനുപരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി നാലു വമ്പന്‍ കുഴലുകളാണ് ചെങ്കടലില്‍നിന്നു ചാവുകടലിലേക്കു പണിയുന്നത്. ഒരു വര്‍ഷം 300 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ചാവുകടലിലേക്ക് ഇതുവഴി കടത്തിവിടാനാണു പദ്ധതിയിടുന്നതെന്നു യോര്‍ദ്ദാന്‍ ജലവകുപ്പു മന്ത്രി ഹസിം നാസര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപ്പുരസമുള്ള കടലാണു ചാവുകടല്‍ .
ഇതിനാല്‍ത്തന്നെ ചാവുകടലിലെ വെള്ളം ദിവസംതോറും വറ്റിക്കൊണ്ടിരിക്കുകയാണ്. 2050-ല്‍ ചാവുകടല്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകം 18,19 അദ്ധ്യായങ്ങളില്‍ വിവരിക്കുന്ന സോദോം, ഗോമോറ എന്നീ പുരാതന സമ്പല്‍സമൃദ്ധവും ഫലഭൂയിഷ്ടവുമായിരുന്ന പട്ടണങ്ങളാണ് ഇപ്പോള്‍ ചാവുകടലായി തീര്‍ന്നിരിക്കുന്നത്. ഈ പട്ടണങ്ങളിലെ അന്നത്തെ ജനങ്ങളുടെ അതികഠിന പാപങ്ങള്‍ നിമിത്തം യഹോവയായ ദൈവം ആകാശത്തുനിന്നുതന്നെ ഗന്ധകവും തീയും വര്‍ഷിപ്പിച്ച് ആ പട്ടണങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശത്തിനു മുഴുവനും. സകല നിവാസികള്‍ക്കും, സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തിയതായി ബൈബിളില്‍ വ്യക്തമാക്കുന്നു.
ദൈവീക ന്യായവിധിമൂലം ആ പ്രദേശങ്ങള്‍ വെന്തെരിഞ്ഞ് സമുദ്ര നിരപ്പിനേക്കാള്‍ അഗാധതയിലേക്കു താണുപോയി ഐന്നും യോര്‍ദ്ദാനിലെ വെള്ളം വന്നുവീണ് ഇന്നത്തെ ചാവുകടല്‍ രൂപപ്പെട്ടുവെന്നും കരുതുന്നു. ചാവുകടലിനു സമുദ്രനിരപ്പില്‍നിന്നും 1290 അടി താഴ്ചയും 48 മൈല്‍ നീളവും 11 മൈല്‍ വീതിയുമുണ്ട്. ഹെര്‍മോന്‍ മലകളില്‍നിന്നും ഗലീലകടലിലും, അവിടിനിന്നും യോര്‍ദ്ദാന്‍ നദിവഴി വരുന്ന വെള്ളം ചാവുകടലില്‍ പതിക്കുന്നു. അവിടെനിന്നും വെള്ളം ഒരു സ്ഥലത്തേക്കും ഒഴുകി പോകുന്നുമില്ല.

