പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് വര്‍ദ്ധിക്കുന്നു
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യുകയോ, മാനഭംഗപ്പെടുത്തുകയോ ചെയ്തശേഷം മതം മാറ്റുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും, യുവതികളെയും ഒക്കെ സംഘം ചേര്‍ന്ന് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയോ, വിവാഹം ചെയ്യുകയോ ചെയ്തശേഷം മുസ്ളീമാക്കി രഹസ്യമായി താമസിപ്പിക്കുകയാണ് രീതി. ഇത്തരത്തില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷപെടാന്‍ കഴിയാത്ത വിധത്തിലായിരിക്കും അവരുടെ ജീവിതം. ഇത്തരത്തില്‍ കഴിഞ്ഞ ജൂലൈ 31-ന് സംഭവമുണ്ടായതാണ് അടുത്തകാലത്തുണ്ടായ അതിക്രമം.
സമീറ (16)എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി നിര്‍ബന്ധിച്ച് വിവാഹം ചെയ്തു. ഈ കുട്ടിയെ ആഗസ്റ്റ് 22-ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് ഇത്തരം അതിക്രമങ്ങളില്‍ നീതി ലഭിക്കാറില്ല. അധികാരികള്‍ പോലും പ്രതികളുടെ ഭാഗത്തു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പോലീസ് പലപ്പോഴും വീഴ്ച വരുത്താറുണ്ട്.
2014-ല്‍ മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്റ് പീസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഓരോ വര്‍ഷവും പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍ -ഹിന്ദു വിഭാഗങ്ങളില്‍ നിന്നായി 1000-ത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചശേഷം നിര്‍ബന്ധിച്ച് മതം മാറ്റുന്ന രീതി നടക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 700 പേര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളും 300 പേര്‍ ഹിന്ദു പെണ്‍കുട്ടികളുമാണ്.
പല പെണ്‍കുട്ടികളും ദൈവത്തിന്റെ കൃപയാല്‍ രക്ഷപെട്ടിട്ടുണ്ട്. ചിലതൊക്കെ പോലീസും ഇടപെട്ട് മോചിപ്പിക്കുകയുണ്ടായിട്ടുണ്ട്. തട്ടിക്കൊണ്ടു പോകുന്ന കേസുകളില്‍ പ്രതികളുടെ വിഭാഗത്തില്‍ പെട്ടവര്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയാണ് നിയമപോരാട്ടത്തില്‍ സമര്‍പ്പിക്കാറുള്ളത്. ഇതിനാല്‍ കുരുക്കിലകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാറുമില്ല.
ജീവിതം കരഞ്ഞു തീര്‍ക്കുക മാത്രമാണ് വിധി. 2016 നവംബറില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിയമസഭയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്നുള്ള ബില്‍ പാസ്സാക്കുകയുണ്ടായി. എന്നിട്ടും പ്രവിശ്യയില്‍ ഇത്തരത്തിലുള്ള കാടത്ത പ്രവര്‍ത്തികള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കപ്പെടുന്നു.

