പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരെ ഒരാഴ്ചയ്ക്കിടയില്‍ 3 അതിക്രമങ്ങള്‍
ലാഹോര്‍ : പുതുവര്‍ഷം ആരംഭിച്ച ആദ്യത്തെ ആഴ്ചയില്‍ത്തന്നെ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരായ 3 അതിക്രമങ്ങള്‍ നടന്നു.
ജനുവരി 7-ന് രാത്രി ഒരു മണിക്ക് ഒരു സംഘം അക്രമികള്‍ ലാഹോറിന്റെ അതിര്‍ത്തി ഗ്രാമമായ ബാത്തിലെ മങ്ങ മണ്ടിയിലെ അപ്പോസ്തോലിക് ചര്‍ച്ചിന്റെ ആരാധനാലയം ആക്രമിച്ച് തീവെയ്ക്കുകയുണ്ടായി. ആളാപായമുണ്ടായില്ല. ഇരുമ്പുപാളികള്‍കൊണ്ടുള്ള വാതിലുകളും ജനലുകളുമായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. എങ്കിലും അകത്തേക്കു തീ പടര്‍ന്നു ഫര്‍ണ്ണീച്ചറുകളും, ബൈബിളുകളും, സാധന സാമഗ്രികളും കത്തി നശിച്ചു. ഇവിടെ 50 ക്രൈസ്തവ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പോലീസുകാര്‍ പറയുമ്പോള്‍ വിശ്വാസികള്‍ ഇത് നിഷേധിക്കുന്നു. അക്രമികള്‍ പുറത്തുനിന്നും എത്തിയതിന്റെ കാല്‍പ്പാടുകള്‍ കാണാമെന്ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സുള്‍ഫിക്കര്‍ പറഞ്ഞു. ഈ സംഭവത്തിനു 5 മണിക്കൂറിനുശേഷം ഇന്ത്യാ അതിര്‍ത്തിയില്‍നിന്നും 80 കിലോമീറ്റര്‍ ദൂരെയുള്ള സാന്ത ഫതക്കിലുള്ള വിക്ടറി ചര്‍ച്ചിന്റെ ആരാധനാലയവും അഗ്നിക്കിരയാക്കി.
സംഗീത ഉപകരണങ്ങള്‍ , ഫര്‍ണ്ണീച്ചറുകള്‍ , ബൈബിളുകള്‍ എന്നിവ കത്തി നശിച്ചു. 2014 നവംബറില്‍ രണ്ടു ക്രൈസ്തവ ദമ്പതികളെ ജീവനോടെ തീവെച്ചുകൊന്ന കസൂര്‍ ഗ്രാമത്തിനു സമീപമാണ് സാന്ത ഫതക്കി. ജനുവരി 3-ന് ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെതന്നെ പസ്രൂര്‍ നഗരത്തിനു സമീപമുള്ള ഒരു ഗ്രാമത്തിലെ വീട്ടില്‍ വെച്ചു നടത്തി വരുന്ന ക്രൈസ്തവ സഭാ കൂട്ടയ്മയിലെ വിശ്വാസികളെ ഒരു സംഘം മുസ്ലീങ്ങള്‍ ആക്രമിക്കുകയായിരുന്നു.
ഇവിടുത്തെ ആരാധനായോഗം ഒരു സംഘം ആളുകള്‍ തടസ്സപ്പെടുത്തുകയും മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നുവെന്ന് ആരാധന നടത്തിവന്ന ബഷീര്‍ മസിഹ് പറഞ്ഞു. സമീപ ഗ്രാമങ്ങളില്‍നിന്നും ആരാധനയ്ക്കായി ജനങ്ങള്‍ കടന്നുവന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു മര്‍ദ്ദനം. സഭയില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ നാട്ടുകാരായ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

