2019-ല്‍ നൈജീരിയായില്‍ രക്തസാക്ഷികളായത് 1000 ക്രൈസ്തവര്‍
ലണ്ടന്‍ : ‘നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം’ എന്ന മുദ്രാവാക്യത്തില്‍ തീവ്രവാദികളുടെ വാളിനും തോക്കിനും ഇരകളായി രക്തസാക്ഷികളായ ക്രൈസ്തവരുടെ എണ്ണം 1000 എന്ന് റിപ്പോര്‍ട്ട്. യു.കെ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധ സംഘടനയായ ഹുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ് സ്ഥാപകനും യു.കെ. പാര്‍ലമെന്റ് അംഗവുമായ ബാറോണസ് കോക്സാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
നവംബര്‍ 18-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2019 ജനുവരി ആദ്യം മുതല്‍ നവംബര്‍ വരെ മാത്രമുള്ള സംഭവങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായുടെ മദ്ധ്യ സംസ്ഥാനങ്ങളായ പ്ലേറ്റോ, ബെന്യു, തരാബ്, തെക്കന്‍ കടുന, ബൌച്ചി എന്നിവിടങ്ങളിലാണ് കൂടുതലായി ആക്രമണങ്ങള്‍ നടക്കുന്നത്. കന്നുകാലികളെ മേയ്ക്കുന്ന വിഭാഗമായ ഫുലാനി മുസ്ളീങ്ങളിലെ തീവ്രവാദി സംഘങ്ങളാണ് രാത്രിയുടെ മറവില്‍ കൂട്ടക്കൊല ചെയ്യുന്നത്.
ഗ്രാമീണരായ ക്രൈസ്തവര്‍ കൃഷിക്കാരാണ്. ഇവരുടെ കൃഷി സ്ഥലങ്ങള്‍ കയ്യേറുകയും കന്നുകാലികളെ ഇറക്കി വിളകള്‍ നശിപ്പിക്കുന്നതും, വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കുന്നതും പതിവാണ്. ബോക്കോഹറാം തീവ്രവാദി സംഘടനയ്ക്കും കൊലപാതകങ്ങളില്‍ പങ്കുണ്ട്.
2015 മുതല്‍ തീവ്രവാദി മുസ്ളീങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 6,000 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 12,000 ആളികള്‍ക്ക് അവരുടെ സ്വന്തം ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് രക്ഷപെടേണ്ടിവന്നുവെന്നും എച്ച്.എ.ആര്‍ .ടിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഡുനയില്‍ മാത്രം ജനുവരിക്കും നവംബറിനും മദ്ധ്യേ 500 പേര്‍ മരിച്ചിട്ടുണ്ട്. നൈജീരിയായുടെ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ 2018-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം 2,400 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
പാസ്റ്റര്‍മാര്‍ , പുരോഹിതന്മാര്‍ , വിശ്വലാസികള്‍ , സ്ത്രീകളും കുട്ടികളും വരെ കൊലക്കിരയായിട്ടുണ്ട്. ഓപ്പണ്‍ ഡോര്‍സ് യു.എസ്.എ. എന്ന സംഘടന പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ലോകത്തെ ക്രൈസ്തവ പീഢനങ്ങളില്‍ ആദ്യത്തെ 50 രാഷ്ട്രങ്ങളില്‍ 12-ാം സ്ഥാനമാണ് നൈജീരിയായില്‍ .
Comments are closed.