അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു

അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു

Breaking News India Middle East

അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു
അബു മുറൈഖ: 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും പ്രയത്നത്തിനും ഒടുവില്‍ അബുദാബിയില്‍ സി.എസ്.ഐ. ചര്‍ച്ചിനു സ്വന്തമായി പുതിയ ആരാധനാലയം യാഥാര്‍ത്ഥ്യമാകുന്നു.

അബുദാബി സിറ്റിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള അബു മുറൈഖയിലാണ് അത്യാധുനിക രീതിയില്‍ ആരാധനാലയം പണിയുന്നത്. മത സഹിഷ്ണതയുടെ പ്രതീകമായി ഈ ദൈവാലയം അബുദാബിയിലെ പരമ്പരാഗത ഇസ്ളാമിക ശൈലി കൂടി ഉള്‍പ്പെടുത്തിയാണ് പണി കഴിപ്പിക്കുന്നത്.

ദുബായ് അബുദാബി ഷെയ്ക്ക് സയീദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്കു സമീപം മൊത്തം 4.37 ഏക്കര്‍ സ്ഥലത്താണ് പണിയുന്നത്. ഒരേ സമയം 750 ആളുകള്‍ക്ക് ആരാധിക്കാന്‍ സൌകര്യമുള്ള ചര്‍ച്ച് കെട്ടിടം 1,100-1,200 സ്ക്വയര്‍ മീറ്റര്‍ വിസ്താരമുണ്ടായിരിക്കും.

ചെറിയ ജനലുകളും ആര്‍ച്ച് പോലെയുള്ള വാതിലുകളുമുള്ള ആരാധനാലയത്തോടു ചേര്‍ന്ന് കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, റിക്രിയേഷന്‍ സെന്റര്‍, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയ സൌകര്യങ്ങളുമുണ്ടായിരിക്കുമെന്ന് സി.എസ്.ഐ. ചര്‍ച്ച് വികാരി റവ. സോജി വര്‍ഗ്ഗീസ് ജോണ്‍ പറഞ്ഞു.

40 വര്‍ഷമായി സഭ നഗരത്തിലെ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലായിരുന്നു ആരാധന നടത്തിയിരുന്നത്. 9 മില്യണ്‍ ദിനാര്‍ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 10 മാസംകൊണ്ട് പണി പൂര്‍ത്തീകരിച്ച് 2021-ല്‍ പ്രതിഷ്ഠിക്കാനാണുദ്ദേശിക്കുന്നത്.

ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദാണ് ചര്‍ച്ച് കെട്ടിടം പണിയാന്‍ സ്ഥലം അനുവദിച്ചത്. റവ. സോജി വര്‍ഗ്ഗീസ് പറഞ്ഞു. ചര്‍ച്ച് പണി പൂര്‍ത്തീകരിക്കുന്നതോടെ യു.എ.ഇ.യിലെ ഏറ്റവും വലിയ സൌകര്യങ്ങളുള്ള രണ്ടാമത്തെ ക്രൈസ്തവ ആലയമായി ഈ ചര്‍ച്ച് മാറുമെന്ന് സി.എസ്.ഐ. മധ്യ കേരള ഡയോഷ്യസ് ക്ളെര്‍ജി സെക്രട്ടറി റവ. ജോണ്‍ ഐസക് പറഞ്ഞു. ഒന്നാമത്തേത് ഫുജറാ ചര്‍ച്ചാണ്.