യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കും

യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കും

Breaking News Middle East

യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കും: നെതന്യാഹു
യെരുശലേം: യിസ്രായേലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ വന്നാല്‍ യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു.

ഭൂമിയിലെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമായ യോര്‍ദ്ദാന്‍ താഴ്വര വര്‍ഷം മുഴുവനും പഴങ്ങളും പച്ചക്കറികളും വിളയുന്ന അപൂര്‍വ്വ സമ്പുഷ്ട പ്രദേശമാണ്. വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നു വരുന്ന പ്രദേശം യിസ്രായേലിന്റെ ഭാഗമാക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളില്‍ ചര്‍ച്ചാ വിഷയമായി.

1967-മുതല്‍ യിസ്രായേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലെ യോര്‍ദ്ദാന്‍ താഴ്വരയ്ക്കു പുറമേ വടക്കന്‍ ചാവുകടലിലും യിസ്രായേലിന്റെ പരമാധികാരം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി നെതന്യാഹു പറഞ്ഞു. വിശാല വെസ്റ്റ് ബാങ്കിലെ മറ്റു യിസ്രായേലി കുടിയേറ്റങ്ങളും സ്വന്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അന്ത്യകാലത്ത് ബൈബിള്‍ വചനം കൂടുതല്‍ നിവര്‍ത്തിക്കപ്പെടുകയാണ്. എ.ഡി. 70-ലും 135-ലുമായി പലസ്തീന്‍ നാട്ടില്‍ പാര്‍ത്തിരുന്ന യിസ്രായേല്യരെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചിതറപ്പെട്ടിരുന്നു. തുടര്‍ന്നിങ്ങോട്ട് വര്‍ഷങ്ങളായി യഹൂദന്മാര്‍ കൂട്ടമായി കൊല്ലപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ഉണ്ടായി.

ബൈബിളില്‍ യഹൂദന്റെ ഉയര്‍പ്പിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നു. ഉണങ്ങിയ അത്തിവൃക്ഷവും, ഉണങ്ങിയ അസ്ഥികളും തളിര്‍ക്കുകയും ജീവന്‍ വെയ്ക്കുകയും ചെയ്യുമെന്ന് പ്രവചനമുണ്ട്. (യെഹ. 37:1-14), മത്തായി 24:32,22).

1948 മെയ് 14-ന് യഹൂദന്മാര്‍ക്ക് അവരുടെ സ്വന്തം രാഷ്ട്രം യിസ്രായേലില്‍ വീണ്ടും സ്ഥാപിക്കപ്പെട്ടു. അന്നു മുതല്‍ യിസ്രായേലിനു നേരത്തെ നഷ്ടമായ ഭൂപ്രദേശങ്ങള്‍ മിക്കതും യുദ്ധത്തിലൂടെയും അല്ലാതെയും പിടിച്ചെടുക്കുകയുണ്ടായി.

യിസ്രായേല്‍ എന്ന വലിയ രാഷ്ട്രത്തിന്റെ വിസ്തൃതിക്കായി പ്രധാനമന്ത്രി ബന്യാമീന്‍ നെതന്യാഹു പുതിയ പ്രഖ്യാപനം നടത്തിയത് കര്‍ത്താവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്ന എന്നതിന്റെ പ്രധാന തെളിവുകളിലൊന്നാണ്.