കുഞ്ഞുങ്ങള്‍ക്ക് പഴച്ചാറുകള്‍ നല്‍കണ്ട, പഴങ്ങള്‍ മതി

Breaking News Health

കുഞ്ഞുങ്ങള്‍ക്ക് പഴച്ചാറുകള്‍ നല്‍കണ്ട, പഴങ്ങള്‍ മതി
ഇന്നു പായ്ക്കറ്റുകളിലും കുപ്പികളിലുമൊക്കെ പഴച്ചാറുകള്‍ (ജ്യൂസുകള്‍ ‍) സുലഭമായി ലഭിക്കുന്നു. എന്തിനേറെ വീടുകളില്‍ത്തന്നെ പഴച്ചാറുകള്‍ ഉണ്ടാക്കുന്നു.

 

ഒരു വയസ്സോ, അതിനു താഴെയോ ഉള്ള കുഞ്ഞുങ്ങള്‍ക്ക് ആപ്പിളും ഓറഞ്ചുമൊക്കെ നേരിട്ടു നല്‍കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ചെയ്യുന്ന എളുപ്പ വഴിയാണ് പഴച്ചാറുകള്‍ നല്‍കുക എന്നത്. ഇവ പാല്‍ക്കുപ്പിയില്‍ നിറച്ചു നല്‍കുകയും കുഞ്ഞുങ്ങള്‍ ഇവ നുണഞ്ഞു വേഗത്തില്‍ അകത്താക്കുകയുമാണ് പതിവ്. കുഞ്ഞുങ്ങള്‍ക്കും സന്തോഷം, മാതാപിതാക്കള്‍ക്കും അതിലേറെ സന്തോഷം.

 

എന്നാല്‍ ഇത് അപകടകരമായ അവസ്ഥയിലേക്കാണ് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുകയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ് പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്, കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും മുലക്കുപ്പികള്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം പാല്‍തന്നെ നല്‍കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.

 

പഴച്ചാറില്‍ പഞ്ചസാരയും, കാലറിയും വളരെ കൂടുതലായിരിക്കും. ഇത് കുട്ടികളുടെ ആരോഗ്യത്തെ കൂടുതലായി ബാധിക്കുമെന്നും സാന്‍ഫ്രാന്‍സിസ്കോ യൂണിവേഴ്സിറ്റ് ഓഫ് കാലിഫോര്‍ണിയയിലെ ശിശുരോഗ വിഭാഗം പ്രൊഫസര്‍ ഡോ. മെല്‍വിന്‍ ബിഹെയാമന്‍ അഭിപ്രായപ്പെടുന്നു.

 

മുലപ്പാല്‍ കൊടുക്കുന്ന കുപ്പികളില്‍ ജ്യൂസുകള്‍ നല്‍കിയാല്‍ കുഞ്ഞുങ്ങള്‍ ധാരാളം ജ്യൂസ് വലിച്ചു കുടിക്കും. ഇത് അമിത ഭാരത്തിലേക്കു നയിക്കുന്നു. മാത്രമല്ല കുട്ടികളില്‍ ദന്തക്ഷയത്തിനും ഇടയാക്കുന്നു. ജ്യൂസുകളില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. പഴങ്ങളെ അപേക്ഷിച്ച് പോഷകഗുണങ്ങള്‍ കുറവാണ്.

 

എന്നാല്‍ പഴങ്ങള്‍ അതുപോലെതന്നെ കഴിക്കുക. പാലും വെള്ളവും ആണ് കുട്ടികള്‍ക്ക് ഏറ്റവും ഉത്തമം. അത്യാവശ്യമെങ്കില്‍ ഒരു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ കുഞ്ഞുങ്ങള്‍ക്ക് നാല് ഔണ്‍സ് ജ്യൂസുവരെ ഒരു ദിവസം നല്‍കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.