271 പേരുമായി യാത്ര ചെയ്ത ഫെറിക്ക് തീപിടിത്തം; 5 മരണം, 41 പേരെ കാണാതായി
വാർത്ത: പ്രസാദ് തീയാടിക്കൽ
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജാവ ദ്വീപിന് സമീപം യാത്ര ചെയ്യുകയായിരുന്ന ‘മുതിയാര സെന്റോസ 2’ (Mutiara Sentosa 2) എന്ന യാത്രാ ഫെറിക്ക് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായി.
271 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന കപ്പലിൽ ഉണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചതായും 41 പേരെ കാണാതായതായും ഇൻഡോനേഷ്യൻ ദേശീയ തിരച്ചിൽ-രക്ഷാപ്രവർത്തന ഏജൻസി (Basarnas) അറിയിച്ചു.
ഈസ്റ്റ് ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ സുലവേസിയിലെ മകാസർ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയാണ് മദുര ദ്വീപിന് സമീപം ഫെറിക്ക് തീപിടിച്ചത്.
തീയും കനത്ത പുകയും പടർന്നതോടെ നിരവധി യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ടഗ് ബോട്ടുകളും മറ്റ് കപ്പലുകളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിന് പിന്നാലെ ഇതുവരെ 225 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഇൻഡോനേഷ്യൻ നാവികസേനയും രക്ഷാപ്രവർത്തന സംഘങ്ങളും തുടരുകയാണ്.
തീപിടിത്തത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

