മതപരിവർത്തനാരോപണം: പാസ്റ്റർമാരെ വെറുതേ വിട്ടു.
കൊട്ടാരക്കര: മതപരിവർത്തനത്തിന് വേണ്ടി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നശിപ്പിച്ചു എന്നും വീട് കയറി അക്രമിച്ചു എന്ന കേസിൽ പ്രതികളായ പാസ്റ്റർമാരായ ബിജു കൊച്ചുണ്ണി, പീറ്റർ ജോയി, ജോയി തോമസ് എന്നിവരെ ആണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. സൂരജ് കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്.
2016 ആഗസ്റ്റ് 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ക്രിസ്ത്യൻ പാസ്റ്റർമാരായ പ്രതികൾ വാദിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാദിയെയും കുടുംബത്തെയും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ പ്രേരിപ്പിച്ചു പണം വാഗ്ദാനം ചെയ്തു എന്നും അതിനെ എതിർത്ത വാദിയെ ദേഹോദ്രവം ഏൽപ്പിക്കുകയും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പൂയപ്പള്ളി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികളെയും പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു.
പക്ഷെ പാസ്റ്റർമാർക്കെതിരായ കുറ്റം തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരിക്ഷിച്ചു, ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്റ്റർമാരെ 10 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ കോടതി വെറുതെ വിട്ടത്.
പ്രതികളായ പാസ്റ്റർമാർക്ക് വേണ്ടി അഭിഭാഷകരായ പാറങ്കോട് സി സജുകുമാർ, എം. ബിനോയ്, എൽ.ജി അനന്യ, എ. എസ് അനന്തഗോപാൽ, ഏബൽ ജോൺ എന്നിവർ ഹാജരായി.
പാസ്റ്റർമാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരിൽ അഡ്വക്കേറ്റ് എം. ബിനോയി പിവൈപിഎ കൊട്ടാരക്കര സെന്റർ സെക്രട്ടറിയാണ്.

