ബൈബിളുമായി ലോകം എങ്ങനെ ഇടപഴകുന്നുവെന്ന് വെളിപ്പെടുത്തി പുതിയ സര്‍വ്വേ
ആഗോള തലത്തില്‍ സംസ്ക്കാരം, മതം, രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം എന്നിവ ദൈവവചനത്തിന്റെ ഇടപെടലിനെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സമഗ്ര വിശകലനം യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റി പുറത്തുവിട്ടു.
യുബിഎസുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്തതും ഗാലപ്പിന്റെ ഡാറ്റാ സയന്‍സില്‍ തയ്യാറാക്കിയതുമായ പത്മോസ് ടൈപ്പോളജി റിപ്പോര്‍ട്ട്, എഴ് മിസിയോളജിക്കല്‍ ക്ളസ്റ്ററുകളിലായി 85 രാജ്യങ്ങളെയും പ്രദേശങ്ങളെയും പരിശോധിക്കുകയുണ്ടായി.
അത് ബൈബിള്‍ പ്രവര്‍ത്തനത്തിനുള്ള നിലവിലെ അവസരങ്ങളും തടസ്സങ്ങളും വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയ കമ്പാനിയന്‍ പഠനത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനായി പത്മോസ് വേള്‍ഡ് ബൈബിള്‍ ആറ്റിറ്റ്യൂഡ്സ് സര്‍വ്വേ 91,000 ത്തിലധികം ആളുകളില്‍ ഇതു സംബന്ധിച്ച് പഠനം നടത്തി. ലോകമെമ്പാടുമുള്ള ഭൂരിപക്ഷം ആളുകളും ദൈവത്തിലോ ഉയര്‍ന്ന ശക്തിയിലോ വിശ്വസിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.
ഏഴ് ആഗോള ക്ളസ്റ്ററില്‍ അഞ്ചെണ്ണം മതം ദൈനം ദിന ജീവിതത്തില്‍ പ്രധാനമാണെന്ന് പറയുന്നു. പത്ത് അക്രൈസ്തവരില്‍ ഒരാള്‍ ബൈബിളിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ക്ളസ്റ്റര്‍ 6-ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതപരമായ വൈവിദ്ധ്യം വളരെ വലുതാണ്. ബുദ്ധ മതം, ഹിന്ദു, മുസ്ളീം, മതേതര ജനസംഖ്യ എന്നിവ സമൂഹത്തെ രൂപപ്പെടുത്തുന്നു.
ക്രിസ്തുമതം ഒരു ചെറിയ ന്യൂനപക്ഷമാണ്. ബൈബിളിനെക്കുറിച്ചുള്ള അവബോധം പലപ്പോഴും കുറവാണ്.
ഈ ക്ളസ്റ്ററിലെ 7 ശതമാനം ആളുകള്‍ക്ക് മാത്രമേ ബൈബിള്‍ ഉള്ളു. 34 ശതമാനം പേര്‍ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. 74 ശതമാനം പേര്‍ക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. റിപ്പോര്‍ട്ട് പറയുന്നു.

