ഏഴ് മാസത്തിനിടയില്‍ നൈജീരിയിയാല്‍ കൊല്ലപ്പെട്ടത് 7000ത്തിലധികം ക്രിസ്ത്യാനികള്‍
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ക്രൈസ്തവ കൂട്ടക്കൊല ഒരു തുടര്‍ക്കഥയായി അവശേഷിക്കുന്നു. ഈ വര്‍ഷം ഏഴു മാസത്തിനിടയില്‍ ഇസ്ളാമിക തീവ്രവാദികളുടെയും മതമൌലിക വാദികളുടെയും ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 7087 ആണ്.
ജനുവരി 1 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കണക്കാണിത്. അനാംബ്ര ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
ഇതേ കാലയളവില്‍ കുറഞ്ഞത് 7800 ക്രൈസ്തവരെയെങ്കിലും അക്രമികള്‍ പിടികൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഈ സംഖ്യകള്‍ ഒരു ദിവസം ശരാശരി 30 ക്രിസ്ത്യാനികള്‍ മരിക്കുന്നു. മണിക്കൂറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നു. അതുപോലെതന്നെ തട്ടിക്കൊണ്ടുപോകലും ഭയാനകമാണ്.
കഴിഞ്ഞ 220 ദിവസത്തിനുള്ളില്‍ പ്രതിദിനം 35 ക്രിസ്ത്യാനികള്‍ എന്ന തോതിലും മണിക്കൂറില്‍ ഏകദേശം രണ്ട് പേര്‍ എന്ന തോതിലും തട്ടിക്കൊണ്ടുപോകലിന് ഇരകളാകുന്നുണ്ട്.
പ്രധാനപ്പെട്ട തീവ്രവാദി ഗ്രൂപ്പുകളായ ബോക്കോഹറാം, ഇസ്ളാമിക് സ്റ്റേറ്റ് അഫിലിയേറ്റുകള്‍, തീവ്രവാദികളായ ഫുലാനി ഇടയന്മാര്‍ തുടങ്ങിയ ജിഹാദികളാണ് ക്രൈസ്തവ വേട്ടയ്ക്കു പിന്നിലെ ശക്തികള്‍ എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞത് 22 ഇസ്ളാമിക ഭീകര ഗ്രൂപ്പുകള്‍ക്ക് നൈജീരിയ ഒരു സുരക്ഷിത താവളമാണ് എന്നും ഇന്റര്‍ സൊസൈറ്റി മുന്നറിയിപ്പു നല്‍കുന്നു.
2009 മുതല്‍ 185,009 പ്രതിരോധമില്ലാത്ത നൈജീരിയക്കാര്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ 125,009 പേര്‍ ക്രിസ്ത്യാനികളാണെന്നും സംഘടന പറയുന്നു. ഈ കാലയളവില്‍ 19,100 ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.

