വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 380 ദശലക്ഷം
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഢനം സഹിക്കേണ്ടി വരുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
2024-ല്‍ കുറഞ്ഞത് 380 ദശലക്ഷം ക്രിസ്ത്യാനികള്‍ വിവിധ രാജ്യങ്ങളില്‍ പീഢനവും വിവേചനവും നേരിടുന്നതായും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ദശലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടായെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രിയായ ഓപ്പണ്‍ ഡോര്‍സ് എന്ന അഡ്വക്കസി ഗ്രൂപ്പിന്റെ വാര്‍ഷിക വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓപ്പണ്‍ ഡോര്‍സ് അതിന്റെ 7–മത്തെ വാര്‍ഷിക ആഘോഷ വേളയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വിട്ടത്.
2023 ഒക്ടോബര്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ പീഢിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രിസ്ത്യാനികളെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടിന്‍ പ്രകാരം മുന്‍ വര്‍ഷങ്ങളിലെന്നപോലെ ക്രൈസ്തവ പീഢനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഉത്തര കൊറിയ തന്നെയാണ്.
ക്രൈസ്തവ പീഢനങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. തങ്ങളുടെ വിശ്വാസം കണ്ടെത്തിയാല്‍ ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ക്ക് വധശിക്ഷയോ ലേബര്‍ ക്യാമ്പില്‍ തടവോ നേരിടേണ്ടി വരുന്നു.
ബൈബിളിന്റെ നിരോധനം തുടരുന്നു. ക്രൈസ്തവ പ്രവര്‍ത്തനങ്ങളും ആരാധനയും നിയന്ത്രിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് 4,476 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 7.679 ആരാധനാലയങ്ങളും ക്രിസ്ത്യന്‍ സ്വത്തുക്കളും തകര്‍ക്കപ്പെട്ടു. 4,744 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെട്ടു.
ആദ്യത്തെ പത്തു രാജ്യങ്ങളില്‍ ഉത്തര കൊറിയ കഴിഞ്ഞാല്‍ യഥാക്രമം സൊമാലിയ, യെമന്‍, ലിബിയ, സുഡാന്‍, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ്.
ഇന്ത്യ 11-ാമത്തെ സ്ഥാനത്താണ്. 4476 പേര്‍ കൊല്ലപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണ നിരക്ക് നൈജീരിയായിലാണ്. (3100)

