കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റാന്‍ അഫാഗാനികള്‍ കിഡ്നി വില്‍ക്കുന്നു
കാബൂള്‍ : ലോകം യുക്രൈന്‍ വിഷയത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിത ജീവിതങ്ങള്‍ തമസ്ക്കരിക്കപ്പെടുകയാണ്.
താലിബാന്റെ ഭരണത്തെത്തുടര്‍ന്ന് അരക്ഷിതാവസ്ഥയും കൊടും പട്ടിണിയും അഫ്ഗാനിസ്ഥാനെ പിടിച്ചുലയ്ക്കുന്നതിനിടയില്‍ ഇവിടത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്.
കൊടും പട്ടിണിയില്‍ ആഹാരം ലഭിക്കാതെ കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്ന കാഴ്ചയാണ് രാജ്യത്ത് മിക്കയിടങ്ങളിലും കണ്ടു വരുന്നത്.
ചില അഫ്ഗാനികള്‍ തങ്ങളുടെ വൃക്കകള്‍ വെറും 1500 ഡോളറിനാണ് വില്‍ക്കുന്നതെന്ന് ദി ടെലഗ്രാഫ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഹീരത്തിനു സമീപമുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ആളുകള്‍ ഒറ്റ വൃക്കകൊണ്ടു ജീവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടത്തെ 32 കാരനായ നുറൂദ്ദീന്‍ പറയുന്നത്, തന്റെ കുടുംബത്തെ പരിപാലിക്കാനായി തന്റെ വൃക്ക വില്‍ക്കേണ്ടി വന്നു എന്നാണ്.
ഇപ്പോള്‍ ഇതിന്റെ വേദന അനുഭവിക്കുന്നു. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ അസീസ് എന്ന വീട്ടമ്മയും ഇതേ സാക്ഷ്യം പറയുന്നു.
3 കുട്ടികളെ പോറ്റാനായി വൃക്ക വില്‍ക്കേണ്ടി വന്നു. കുഞ്ഞുങ്ങള്‍ തെരുവില്‍ യാചിക്കുന്നു. ഒരു വയസ് പ്രായമായ പെണ്‍കുഞിനെ വില്‍ക്കാനും നിര്‍ബന്ധിതയാകുന്നു അവര്‍ പറഞ്ഞു.