യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് വരച്ച ചിത്രകാരന്റെ മരണം കോവിഡെന്ന് പഠനം
റോം: യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് ഭാവനയില്‍ വരച്ച പ്രശസ്തനായ ചിത്രകാരന്‍ റാഫേലിന്റെ മരണം കോവിഡ് മൂലമെന്ന് പഠനം.
റാഫേല്‍ കോവിഡിനു സമാനമായ രോഗം ബാധിച്ചാണ് 37-ാം വയസ്സില്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍ . ഇദ്ദേഹം 1520-ലായിരുന്നു മരിച്ചത്. റാഫേലിന്റെ മരണകാരണം സിഫിലിസ് രോഗമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.
നിരവധി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്ന ചിത്രകാരന്‍ അണുബാധയേറ്റു മരിച്ചുവെന്നായിരുന്നു അന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലിയിരുത്തിയിരുന്നത്.
തണുത്തുറഞ്ഞ രാത്രികളില്‍ റാഫേലിന്റെ യാത്രകളെക്കുറിച്ച് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല.
ഇതാണ് അദ്ദേഹത്തെ രോഗിയാക്കി മാറ്റിയതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് മരണ സമയത്ത് റാഫേല്‍ പ്രകടിപ്പിച്ചിരുന്നതെന്നാണ് ഇന്റേണല്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ പുതിയ കണ്ടെത്തല്‍ .
റാഫേല്‍ കടുത്ത പനി ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോള്‍ റോമിലെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരെയായിരുന്നു ചികിത്സയ്ക്കു നിയോഗിച്ചിരുന്നത്.
വിലമതിക്കാനാവാത്ത ഒരു ചിത്രകാരനെ നഷ്ടമാക്കരുതെന്ന് ഭയന്ന മാര്‍പ്പാപ്പ തന്നെയാണ് റാഫേലിന് ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ചരിത്രകാരന്‍ മൈക്കല്‍ ആഗസ്റ്റോ റീവ പറഞ്ഞു. റീവയുടെ നേതൃത്വത്തില്‍ റാഫേലിന്റെ മരണത്തെക്കുറിച്ച് നടത്തിയ പഠനം കഴിഞ്ഞ ആഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
നിരവധി കോവിഡ് രോഗികളെ ചികിത്സിച്ച അനുഭവത്തില്‍നിന്നാണ് റാഫേലിന്റെ മരണം സംബന്ധിച്ച് റീവയ്ക്കും സംഘത്തിനും പുതിയ അറിവ് ലഭിച്ചത്. കൊറോണ വൈറസ് ബാധയുടേതിന് വളരെ സമാനമായ ശ്വാസകോശ രോഗമാണ് റാഫേലിനെയും കീഴടക്കിയതെന്ന നിഗമനത്തില്‍ അവര്‍എത്തിച്ചേരുകയായിരുന്നു.
മൈക്കലാഞ്ചലോ, ലിയന്നാഡോ ഡാവിഞ്ചി എന്നിവര്‍ക്കൊപ്പമായിരുന്നു റാഫേല്‍ . ചിത്രകാരനും മികച്ച ഡിസൈനറും, ആര്‍ക്കിടെക്ടുമായിരുന്നു രാഫേല്‍ . വലിയ ബഹുമതികളോടെ സംസ്ക്കരിച്ച അദ്ദേഹത്തിന്റെ ഭൌതിക ശേഷിപ്പുകള്‍ റോമില്‍ സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷം മുഴുവനും ശവകുടീരത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു.

