മാലന്യക്കൂനയില്‍ തള്ളിയ 7 ദിവസം പ്രായമുള്ള കുഞ്ഞിനെ സംരക്ഷിച്ചത് 4 തെരുവു നായ്ക്കള്‍

Breaking News India

മാലന്യക്കൂനയില്‍ തള്ളിയ 7 ദിവസം പ്രായമുള്ള കുഞ്ഞിനെ സംരക്ഷിച്ചത് 4 തെരുവു നായ്ക്കള്‍
പുരുലിയ: ഇന്ത്യയില്‍ തെരുവു നായ്ക്കള്‍ മനുഷ്യരെ കടിച്ചുകീറുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തു വരുന്നതിനിടയില്‍ തെരുവു നായ്ക്കളില്‍ത്തന്നെ ചിലത് നല്ല സ്നേഹവും അനുകമ്പയുമുള്ളവയെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നത് ഇന്ത്യയിലെയും, വിദേശത്തെയും ചില മാദ്ധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്.

 

മനുഷ്യര്‍ പ്രത്യേകിച്ച് സ്വന്തം മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനോടു ചെയ്ത് പൊറുക്കാനാകാത്ത ക്രൂരത, പാവം 4 നായ്ക്കളുടെ കണ്‍മുമ്പില്‍ മനുഷ്യ സ്നേഹത്തേക്കാള്‍ നാലിരട്ടി മധുരം നല്‍കുന്ന കാരുണ്യത്തിന്റെ മഹാ സംഭവമായാണ് കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ ഉണ്ടായത്.

 

ബംഗാളിലെ പുരുലിയ ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രസവിച്ച് 7 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഒരു കുറ്റിക്കാടിനു നടുവിലുള്ള മാലിന്യക്കൂമ്പാരത്തില്‍ ആരോ വലിച്ചെറിയുകയായിരുന്നു. ഈ കുഞ്ഞിനെ സംരക്ഷിച്ചു നിന്നത് 4 തെരുവു നായ്ക്കളായിരുന്നു.

 

കാക്കകളും മറ്റു ക്ഷുദ്ര ജീവികളും ആക്രമിക്കാന്‍ വരുമ്പോള്‍ നായ്ക്കള്‍ ഇവയ്ക്കു പിന്നാലെ ഓടിച്ചെന്ന് അവയെ പായിക്കും. നവംബര്‍ 4-ന് നടന്ന സംഭവത്തില്‍ നാട്ടുകാരനും സ്കൂള്‍ അദ്ധ്യാപകനുമായ ഉല്ലാസ് ചൗധരി എന്നയാളാണ് ഈ രംഗം ആദ്യം കണ്ടത്.

 

ഇദ്ദേഹം സ്കൂളിലേക്കു പോകും വഴി ഒരു കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധിച്ചു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരു കുറ്റിക്കാടിന്റെ നടുവില്‍ മാലിന്യക്കൂമ്പാരത്തില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.

 

പൊടുന്നനവെ ഇദ്ദേഹം നാട്ടുകാരെ വിളിച്ചു. ഓടിയെത്തിയ പര്‍വീണ്‍സെന്‍ എന്ന അയല്‍ക്കാരന്‍ പെണ്‍കുഞ്ഞിനെ ചപ്പുചവറുകള്‍ക്കിടയില്‍നിന്നും എടുക്കുകയും സംരക്ഷിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ ചൗധരി വീട്ടിലേക്കു കൊണ്ടുവരികയും ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തുകയും ചെയ്തു. ഈ സമയമെല്ലാം നായ്ക്കൂട്ടം കുഞ്ഞിനെ എടുത്തു സംരക്ഷിക്കുന്നവരെ ഉപദ്രവിക്കാനോ ഓടിക്കുവാനോ ശ്രമിക്കാതെ നാട്ടുകാര്‍ ചെയ്യുന്നതെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ നായ്ക്കള്‍ ഇവരെ പിന്തുടര്‍ന്നു.

 

കുഞ്ഞിന്റെ സുരക്ഷിതത്വം ‘നൂറുശതമാനവും’ ഉറപ്പാക്കിയശേഷം മാത്രമാണ് നായ്ക്കള്‍ പിരിഞ്ഞു പോയത്. ഈ രംഗം നാട്ടുകാരുടെ കണ്ണ് നിറയിച്ചു. പുരുലയ സദര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയച്ചതിനെത്തുടര്‍ന്നു ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയും കുഴപ്പങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞിനെ രണ്ടു ദിവസം പരിചരിച്ചശേഷം അനാഥായത്തിലേക്കു മാറ്റി. ഇവള്‍ക്ക് പിന്നീട് സാനിയ എന്നു പേരിട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.