യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം
പി പി ചെറിയാൻ
വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി രണ്ടാഴ്ചയോളം നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനാണ് ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി.
ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതോടെ, തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ തിരിച്ചടിയും അവസാനിപ്പിക്കാമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
കാസ്പിയൻ കടലിൽ ഇറാന്റെ കപ്പലിന് നേരെ ഉക്രെയ്ൻ നടത്തിയ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി അപലപിച്ചു. സംഭവം മറുപടിയില്ലാതെ പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ യുഎസ് സൈനികരുടെ കണക്കുകൾ പെന്റഗൺ പുതുക്കി. 140-ലധികം സൈനികർക്ക് പരിക്കേറ്റതായും നാല് പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക പട്ടികയിൽ വീണ്ടും രേഖപ്പെടുത്തി.

